സിപിഎം വിട്ട ദലിത് കുടുംബത്തെ ഒരുസംഘം പട്ടാപ്പകല്‍ വീടുകയറി ആക്രമിച്ചു. കളമശേരി എച്ച്.എം.ടി. കോളനിയിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കളമശേരിയിൽ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് ഞായറാഴ്ച ഉണ്ടായത്.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ പതിനഞ്ചുപേർ വരുന്ന സംഘം മാരകായുധങ്ങളുമായി കൂറ്റാലത്ത് വീട്ടിൽ അയ്യപ്പന്റെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അയ്യപ്പന്റെ മകനും കെ.പി.എം.എസ് കളമശേരി ശാഖാ സെക്രട്ടറിയുമായ ബിനുവിന് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിന്റെ അയ്യപ്പന്റെ ഭാര്യ രാധയ്ക്കും മറ്റു രണ്ടു മക്കൾക്കും പരുക്കുണ്ട്. സിപിഎം അനുഭാവികളായിരുന്ന അയ്യപ്പന്റെ കുടുംബം കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്താണ് പാര്‍ട്ടിയോട് അകന്നത്.