ദലിത് വിഭാഗത്തിൽപ്പെട്ടയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മകനും ചേർന്ന് മർദിച്ചതായി പരാതി. പത്തനംതിട്ട പോത്തുപാറ സ്വദേശി അജയനാണ് പരുക്കേറ്റ് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലുള്ളത്. കൂടൽ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
പോത്തുപാറ ഭഗവതി ക്ഷേത്രോൽസവം കണ്ട് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അജയനെ വഴിയിൽ തടഞ്ഞുനിർത്തുകയും വാക്കുതർക്കത്തിനിടെ മർദിക്കുകയുമായിരുന്നു. കഴുത്തിലും നെഞ്ചിലും മർദനമേറ്റു. ക്ഷേത്രോൽസവം മുടക്കുന്നതിന് ശ്രമിച്ചുവെന്നായിരുന്നു സിപിഎം നേതാവിന്റെ ആരോപണം. ആക്രമിക്കുന്നതിനിടയിൽ പലതവണ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതിയുണ്ട്.
മൂന്ന് ദിവസമായി കോന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലുണ്ടെങ്കിലും ഇതുവരെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടില്ല. കേസ് ഒതുക്കിത്തീർക്കുന്നതിന് ചില ശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. എന്നാൽ വാക്കുതർക്കത്തിനപ്പുറം മറ്റൊന്നുമുണ്ടായിട്ടില്ലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.