വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അഞ്ചുവയസ്സുള്ള മകനുമായി കടന്ന ബ്രിട്ടിഷ് പൗരനെ കണ്ടെത്താനായില്ല. അഞ്ചുദിവസം ഒപ്പംനിറുത്താൻ ഹൈക്കോടതിയിൽനിന്ന് അനുമതി വാങ്ങിയശേഷം കുട്ടിയുമായി സംസ്ഥാനം വിട്ട ജയിംസ് റോബർട്ട് എഡ്വേഡ് പിയേഴ്സിനായി മട്ടാഞ്ചേരി പൊലീസ് ഇതരസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കുട്ടിയുടെ അമ്മയായ കൊല്ലം സ്വദേശിനി അന്ന മാത്യൂസ് നൽകിയ പരാതിക്കുപുറമെ, വാടകയ്ക്കു കൊടുത്ത വാഹനം തട്ടിയെടുത്തതിനു ഫോർട്ട് കൊച്ചിയിലെ സ്ഥാപനവും മുറിവാടക നൽകാത്തതിനു ഹോംസ്റ്റേ ഉടമയും നൽകിയ പരാതികളിലും മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. ജയിംസും അന്നയും തമ്മിൽ കൊല്ലം കുടുംബക്കോടതിയിൽ വിവാഹമോചനക്കേസുണ്ട്. മകൻ സാമുവലിനെ അമ്മ അന്നയ്ക്കൊപ്പം നിർത്തണമെന്നും പിതാവിന് ആവശ്യമെങ്കിൽ കുട്ടിയെ സന്ദർശിക്കാമെന്നുമാണു കോടതി നിർദേശിച്ചിരുന്നത്.
ഇതിനിടെ, ജയിംസ് ഹൈക്കോടതിയെ സമീപിക്കുകയും അഞ്ചുദിവസത്തേക്കു മകനെ ഒപ്പംനിറുത്താൻ ഉത്തരവ് നേടുകയുമായിരുന്നു. ഡിസംബർ 31നു വൈകിട്ട് മൂന്നിന് ഹാജരാക്കണമെന്ന നിർദേശത്തോടെയാണു ഡിസംബർ 26നു കോടതി കുട്ടിയെ വിട്ടുനൽകിയത്. എന്നാൽ, 31നു ശേഷവും കുട്ടിയെ വിട്ടുകൊടുക്കാൻ ജയിംസ് തയാറായില്ല. പിന്നീട് കേസ് പരിഗണിച്ചപ്പോൾ, ജയിംസ് കുട്ടിയുമായി ഗോവയ്ക്കു പോയെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നും അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
ഇരുവരെയും കണ്ടെത്തി ഹാജരാക്കാൻ ഹൈക്കോടതി മട്ടാഞ്ചേരി പൊലീസിനു നിർദേശം നൽകി. മകനെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് അന്ന മാത്യൂസും പരാതി നൽകി. ഫോർട്ട്കൊച്ചിയിലെ ഹോം സ്റ്റേയിൽ താമസിച്ചിരുന്ന ജയിംസ് വാടകയ്ക്കെടുത്ത കാറിൽ മകനുമായി സംസ്ഥാനം വിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി എസ്ഐയും സംഘവും ഗോവയിലെത്തി പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.
മൊബൈൽ ഫോണും ഇ–മെയിലും ജനുവരി ഒന്നിനുശേഷം ഉപയോഗിച്ചിട്ടില്ലാത്തതിനാൽ അന്വേഷണം ആ വഴിക്കും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. ഇരുവരുടെയും പാസ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണെങ്കിലും വ്യാജ പാസ്പോർട് നിർമിച്ചോ ബ്രിട്ടിഷ് ഹൈക്കമ്മിഷനിലെ ആരുടെയെങ്കിലും സഹായത്തോടെയോ രാജ്യംവിടാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
പ്രതിക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും വിമാനത്താവളങ്ങളിലും ബ്രിട്ടിഷ് ഹൈക്കമ്മിഷനിലും വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നു മട്ടാഞ്ചേരി അസി. കമ്മിഷണർ എസ്. വിജയൻ പറഞ്ഞു. മകനെ കണ്ടെത്തുന്നതിനു സഹായകമായ വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് അന്ന പൊലീസിനെ അറിയിച്ചിട്ടുണ്ട്.