സോഫ്റ്റ്്വെയർ കമ്പനിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവിനെ കോഴിക്കോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. നാൽപതു ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് കേസ്.
കോഴിക്കോട് സ്വദേശിയായ നിയാസാണ് അറസ്റ്റിലായത്. ബിടെക് വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്. ഒരു ലക്ഷം രൂപ കൊടുത്താൽ സാപ്പ് കോഴ്സ് പഠിപ്പിച്ച് ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം. കോഴിക്കോട്ടെ ഒരു സൈബർ പാർക്കിലായിരുന്നു ജോലി വാഗ്ദാനം. ജോലി നൽകിയെങ്കിലും ശമ്പളം നൽകിയില്ല. പ്രശ്നമുണ്ടാക്കിയപ്പോൾ ഭീഷണിയായിരുന്നു. വഞ്ചനാക്കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കബളിക്കപ്പെട്ട ബിടെക് വിദ്യാർഥികളുടെ രക്ഷിതാക്കൾ പറഞ്ഞു. നിയാസിനെ നേരത്തെ വഞ്ചനാക്കേസിൽ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു.