തൃശൂർ മുക്കാട്ടുകരയിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ തൃശൂർ കോർപ്പറേഷനിലെ സി. പി. എം കൗൺസിലറെ പ്രതിചേർത്തു. കൗൺസിലർ സതീഷ് ചന്ദ്രനടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
തൃശൂർ മുക്കാട്ടുകരയിലെ ബി.ജെ.പി യുവമോർച്ച പ്രവർത്തകൻ നിർമലാണ് ഞായറാഴ്ച അർധരാത്രി കുത്തേറ്റ് കൊല്ലപ്പെട്ടത്. ഈ കേസിൽ തൃശൂർ കോർപ്പറേഷനിലെ മുക്കാട്ടുകര ഡിവിഷനിലെ സി. പി. എം കൗൺസിലർ കെ. പി. സതീഷ് ചന്ദ്രനെയാണ് പ്രതിചേർത്തിരിക്കുന്നത്. സതീഷ് ചന്ദ്രനടക്കം 9 പേർക്കെതിരെ കേസെടുത്താണ് മണ്ണുത്തി പൊലീസ് എഫ്. ഐ. ആർ തയാറാക്കിയത്. മുക്കാട്ടുകരയ്ക്ക് സമീപമുള്ള കൊക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നിർമലിന് കുത്തേറ്റത്. ഉത്സവത്തിനിടെ ഏതാനും പേരെത്തി നിർമലിനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് തോമസിനെയും കുത്തുകയായിരുന്നു. സതീഷ് ചന്ദ്രന്റെ സാന്നിധ്യത്തിലും നിർദേശപ്രകാരവുമാണ് ആക്രമമെന്നാണ് ദൃക്സാക്ഷികളടക്കം മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിക്കെതിരെ കേസെടത്തത്. കൂടാതെ ഏതാനും കേസിൽ പ്രതികളായി്ട്ടുള്ളവരും നാട്ടുകാരുമായ സിദ്ധു, സച്ചിന്‍, അരുണ്‍, സന്ദീപ്, യേശുദാസന്‍, ഷിബു എന്നിവരും, കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേരുമാണ് മറ്റ് പ്രതികൾ. രാഷ്ട്രീയ വൈരാഗ്യം മൂലം സി.പി.എം കൊലപ്പെടുത്തിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാൽ രാഷ്ട്രീയ കൊലപാതകല്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊല്ലപ്പെട്ട നിർമലടക്കമുള്ളവരുമായി പ്രതികൾക്കുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാവും കൊലയിൽ കലാശിച്ചതെന്നും പൊലീസ് കരുതുന്നു. ഇപ്പോൾ പ്രതിപ്പട്ടികയിലുള്ള അരുൺ ബി.ജെ.പി അനുഭാവിയാണെന്നും പൊലീസ് പറയുന്നു. അതേസമയം പ്രതികളായ ഏതാനും പേർ കസ്റ്റഡിയിലായതായും സൂചനയുണ്ട്.