വയനാട് കല്‍പറ്റയ്ക്ക് സമീപമുളള യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായെന്ന് പി. കെ. ശ്രീമതി എംപി. നഗ്നചിത്രങ്ങള്‍ പകര്‍ത്തിയശേഷം ആഴ്ചകളോളം പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടികളെ സന്ദര്‍ശിച്ചശേഷം പി.കെ ശ്രീമതി വെളിപ്പെടുത്തി. സംഭവത്തില്‍ പൊലീസ് 11 കേസുകള്‍ എടുത്തു. ആറു പ്രതികളാണ് കേസിൽ.
യത്തിംഖാനയുടെ സമീപവാസികളായ പ്രതികള്‍ കുട്ടികളെ പ്രലോഭിപ്പിച്ച് അനാഥാലയത്തിന് സമീപത്തെ കടയില്‍ കൊണ്ടുപോയി പീഡിപ്പിപ്പച്ചെന്നാണ് കേസ്. നഗ്നചിത്രങ്ങള്‍ പകര്‍ത്തിയശേഷം ഇതുകാട്ടി ഭീഷണിപ്പെടുത്തി പലവട്ടം പീഡിപ്പിച്ചു. ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി കുട്ടികള്‍ പറഞ്ഞെന്ന് പി.കെ ശ്രീമതി അറിയിച്ചു. സ്കൂളില്‍ പോകുന്നതിനിടെ മറ്റ് പെണ്‍കുട്ടികളുടെയും ഫോട്ടോകളും ദൃശ്യങ്ങളും പ്രതികള്‍ പകര്‍ത്തിയെന്ന് കുട്ടികള്‍ വെളിപ്പെടുത്തി. തിരിച്ചറിയല്‍ പരേഡിനിടയില്‍ പോലും ഒരു പ്രതി ഭീഷണിപ്പെടുത്തിയെന്ന് കുട്ടികള്‍ എം.പിയെ അറിയിച്ചു.
യത്തീംഖാനയിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും കൗണ്‍സിലിങ് നല്‍കണമെന്നും പി. കെ. ശ്രീമതി ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച സംഭവത്തെക്കുറിച്ച് സൂചന കിട്ടിയപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയെന്ന് യത്തീംഖാന ഭാരവാഹി അറിയിച്ചു.