ബെംഗളൂരു ∙ വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും വനിതാ ജീവനക്കാർക്കും അശ്ലീലസന്ദേശങ്ങൾ അയച്ച കേസിൽ അറസ്റ്റിലായ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പലിനു ജാമ്യം ലഭിച്ചതു വിവാദമാകുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച പോക്സോ നിയമപ്രകാരം (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) കേസെടുത്തിട്ടും പിറ്റേന്നു തന്നെ ജാമ്യം ലഭിച്ചതാണു ചർച്ചയായിരിക്കുന്നത്. സദാശിവ നഗർ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ കുമാർ ഠാക്കൂറിനെ ജനുവരി 31നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന്, ഈ മാസം ഒന്നിനു ജാമ്യം ലഭിച്ചതായി ബെംഗളൂരു സെൻട്രൽ ഡിസിപി ചന്ദ്രഗുപ്ത അറിയിച്ചു.
മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ശേഷമാണ് ജാമ്യാപേക്ഷ നൽകി പുറത്തിറങ്ങിയതെന്നും ഡിസിപി വ്യക്തമാക്കി. ഒരു പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ബാംഗ്ലൂർ ചൈൽഡ്‌ലൈൻ നോഡൽ സെന്റർ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ വാസുദേവ ശർമയാണു പൊലീസിനെ സമീപിച്ചത്. 10, 12 ക്ലാസുകളിലെ പെൺകുട്ടികൾക്ക് വാട്സാപ്പിലും മറ്റും അശ്ലീല സന്ദേശങ്ങൾ അയച്ചതായും അവരോടു ലൈംഗികച്ചുവയുള്ള ഭാഷയിൽ സംസാരിച്ചതായുമാണു പരാതി.
സ്പെഷൽ ക്ലാസുകൾ എടുക്കാനെന്ന വ്യാജേന അവധി ദിവസങ്ങളിലും മറ്റും വിദ്യാർഥിനികളെ സ്കൂളിലേക്കു വിളിച്ചുവരുത്തിയായിരുന്നു വഴിവിട്ട പെരുമാറ്റം. ചോദ്യം ചെയ്തവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചിരുന്നതായും കത്തിൽ പറയുന്നു. അധ്യാപികമാരോടും വനിതാ ജീവനക്കാരോടും ഠാക്കൂർ ഇത്തരത്തിൽ പെരുമാറിയിരുന്നതായി വാസുദേവ ശർമയുടെ പരാതിയിൽ ആരോപിക്കുന്നു. പ്രിൻസിപ്പലിനെതിരെ പരാതിപ്പെട്ട അധ്യാപികമാർ തങ്ങളുടെ വിശദാംശങ്ങൾ പുറത്തു വിടരുതെന്ന് അപേക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.