ബെംഗളൂരു ∙ കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ നിലയിൽ പത്തു വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ദൃക്‌സാക്ഷികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ദുർമന്ത്രവാദം നടത്തി കൊലപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് പൊലീസ്. രാമനഗര ജില്ലയിലെ മാഗഡി നിവാസി മുഹമ്മദ് നൂറുല്ലയുടെയും ജമീലയുടെയും മകൾ അയേഷയാണ് മരിച്ചത്.
ദിവസങ്ങൾക്കു മുൻപു രാത്രി എട്ടു മണിയോടെ അയേഷയെ വീടിനു മുന്നിൽ നിന്നു കാണാതാവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അയേഷയെ കാണാതായി മൂന്നാം ദിവസമാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കനാലിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ വായ് മൂടിയ ശേഷം കഴുത്തു മുറിച്ചു കൊലപ്പെടുത്തിയതാകാമെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപത്തു നിന്നു തലമുടിച്ചുരുളും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നു പൊലീസ് അറിയിച്ചു. നിധി കിട്ടുമെന്ന വിശ്വാസത്താൽ പെൺകുട്ടിയെ ആരോ ദുർമന്ത്രവാദം നടത്തി കൊലപ്പെടുത്തിയതാണെന്നു ബന്ധുക്കൾ ആരോപിച്ചു. കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് നായ്ക്കളെ ഉപയോഗിച്ചും പരിശോധന നടത്തി. നാലാം ക്ലാസ് വിദ്യാർഥിനിയായ അയേഷയ്ക്ക് ഒരു സഹോദരനുണ്ട്.