വീട്ടമ്മയെ ഉറക്കമരുന്നു നൽകി ഒൻപതു ദിവസം സംഘംചേർന്നു പീഡിപ്പിച്ചെന്ന കേസിൽ ഒൻപതുപേർ അറസ്റ്റിൽ. ഉത്തര കന്നഡ ജില്ലയിലെ ഗർദോളി ഗ്രാമത്തിൽ സ്വന്തം വീട്ടിലാണ് വീട്ടമ്മ പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഫയാസ് (23), ഹാരൂൻ (22), സാദിഖ് ഖാൻ (25), ആലിഫ് സയ്യിദ് (22), ജമീൽ ദേശായി (26), ഇല്യാസ് (22), നസ്രല്ല ഖാൻ (23), സാദിഖ്, നിയാസ് എന്നിവരെ ഹലിയാൽ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ മാസം 25നു ബസ് കാത്തുനിൽക്കുകയായിരുന്ന വീട്ടമ്മയെ ഫയാസ് ബൈക്കിൽ വീട്ടിലെത്തിച്ചു. ഇവരെ പിന്തുടർന്ന ഫയാസ് വീടിനകത്ത് ഇടിച്ചുകയറി. എതിർക്കാൻ ശ്രമിച്ചപ്പോൾ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയശേഷം മാനഭംഗപ്പെടുത്തി.
പിറ്റേന്നു രണ്ടു സുഹൃത്തുക്കൾക്കൊപ്പം തിരിച്ചെത്തിയ ഇയാൾ മയക്കുമരുന്നു കലർത്തിയ കേക്ക് ബലമായി കഴിപ്പിച്ചു. അബോധാവസ്ഥയിലായ വീട്ടമ്മയെ മൂവരും ചേർന്നു പീഡിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വേറെ ആറുപേർ കൂടിയെത്തി. ഒരാളുടെ കൈവശം എപ്പോഴും കത്തി ഉണ്ടായിരുന്നു.
എതിർക്കാൻ ശ്രമിച്ചാൽ കഴുത്തുമുറിച്ചു കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. മാർച്ച് ആറിനാണ് ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ സാധിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വീട്ടിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടി കൈകാര്യം ചെയ്തു പൊലീസിൽ ഏൽപിച്ചു.
ഇവരെ ചോദ്യം ചെയ്ത പൊലീസ് ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്തു. എല്ലാ പ്രതികൾക്കുമെതിരെ കൂട്ടമാനഭംഗം, വീട് അതിക്രമിച്ചു കയറൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പനുസരിച്ചു കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭർത്താവും മാതാപിതാക്കളും മരിച്ച വീട്ടമ്മ രണ്ടു മക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മക്കൾ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് പീഡനം നടന്നത്.