തൃശൂർ കൊടുങ്ങല്ലൂരിൽ സ്ത്രീയെ ചാക്കിൽകെട്ടി കായലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമായിരുന്നു കൊലയിൽ കലാശിച്ചത്.
കൊല്ലം ചവറ സ്വദേശിയും വർഷങ്ങളായി കൊടുങ്ങല്ലൂരിൽ താമസിക്കുകയും ചെയ്തിരുന്ന ബേബിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ബേബിയുമായി അടുപ്പം പുലർത്തിയിരുന്ന ഷാജിയെയാണ് ഇരിങ്ങലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. 2014 നവംബർ 13നായിരുന്നു കൊലപാതകം നടന്നത്. ഷാജി ബേബിയെ ശ്വാസം മുട്ടിച്ച് മയക്കിയ ശേഷം ചാക്കിലാക്കി കൊടുങ്ങല്ലൂർ കോട്ടപ്പുറം പാലത്തിൽ നിന്ന് കായലിലേക്ക് എറിയുകയായിരുന്നു.
ലോട്ടറി വിൽപ്പനക്കാരിയായിരുന്ന ബേബി ഷാജിയുമായി അടുപ്പം പുലർത്തി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. ഈ സമയങ്ങളിൽ ബേബിയിൽ നിന്ന് ഷാജി പണം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതോടെ വഴക്കായി. ബേബി ഷാജിയുടെ മുഖത്തടിച്ചു. ഇതിലുള്ള വൈരാഗ്യത്തിലാണ് ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം ശ്വാസം മുട്ടിച്ച് മയക്കിയതു ചാക്കിലാക്കി കായലിൽ എറിഞ്ഞതും. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ ഷാജിയെ കൊടുങ്ങല്ലൂർ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.