കൊല്ലം അഴീക്കൽ ബീച്ചിൽ സുഹൃത്തുക്കളായ യുവതി- യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയ ഓച്ചിറ സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. ബിജു, അഭിലാഷ് , ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രണയദിനത്തിൽ ബീച്ചിലിരുന്ന യുവതീയുവാക്കളെ ദ്രോഹോപദ്രവം ഏൽപ്പിക്കുകയും ഇവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തവരാണ് പിടിയിലായത്. രണ്ടുപേർ ഒളിവിലാണ്
ഫെബ്രുവരി 14ന് കൊല്ലം അഴീക്കലില്‍ ബീച്ച് കാണാന്‍ എത്തിയ യുവതി യുവാക്കൾക്ക് നേരെയാണ് സദാചാര ഗുണ്ടകളുടെ അതിക്രമം ഉണ്ടായത്. പ്രാധമികമായ ആവശ്യങ്ങൾക്കായി ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് പോയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. ശബ്ദം കേട്ട ഓടിയെത്തിയ ആൺസുഹൃത്തിനെ മറ്റു മൂന്നു പേർ ചേർന്ന് മർദിക്കുകയും യുവതിയുമായി ചേർത്ത് നിർത്തി വീഡിയോ എടുത്ത് സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുടുംബത്തേയും കൂട്ടി പെൺകുട്ടിയും ആൺകുട്ടിയും സിറ്റി പൊലീസ് കമ്മീഷ്ണറെ കണ്ടു പരാതി നൽകി
പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിതിന് പിന്നാലെ അന്വേഷണം ഊർജിതമാക്കി പ്രതികളെ അറസ്റ്റു ചെയ്യാൻ മുഖ്യമന്ത്രി ഡി.ജി.പിക്ക് കർശന നിർദേശം നൽകി. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് പ്രതികൾ അറസ്റ്റിലാവുന്നത്. പൊതുസ്ഥലത്ത് സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീയുടെ ചിത്രങ്ങളെടുക്കൽ,ദേഹോപദ്രവും ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ മർദനമേറ്റ യുവാവ് തിരിച്ചറിഞ്ഞു.