താമരശേരിയിൽ കൈക്കൂലിക്കേസിൽ പിടിയിലായ ഡോക്ടർ കെ.പി.അബ്ദുൾ റഷീദിനെ ജയിലിലേക്കു വിടാതെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പാർപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു. ഡോക്ടറെ പാർപ്പിച്ച വാർഡിലേക്ക് വിജിലൻസ് കോടതി ജഡ്ജി നേരിട്ട് വന്നതോടെയാണ് ചികിൽസാ നാടകം പൊളിഞ്ഞത്. പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കായി രണ്ടായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഡോക്ടർ കെ.പി.അബ്ദുൾ റഷീദ് വിജിലൻസിന്റെ കെണിയിലായത്.
വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണ് കൊണ്ടുവന്നത്. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതോടെ സഹപ്രവർത്തകർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിൽസയ്ക്കു പ്രവേശിപ്പിച്ചു. നാലാം വാർഡിലായിരുന്നു ചികിൽസ. വിജിലൻസ് കോടതി ജഡ്ജി വി.പ്രകാശ് ആശുപത്രിയിൽ നേരിട്ടെത്തി ആരോഗ്യനില വിലയിരുത്തി. ചികിൽസിക്കുന്ന ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ചികിൽസ സംബന്ധിച്ച് പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കാനായിരുന്നു വിജിലൻസ് കോടതിയുടെ നീക്കം. ഇതു മനസിലാക്കിയ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഡോക്ടർ അബ്ദുൾ റഷീദിനെ കൈവിട്ടു. റിമാൻഡ് ചെയ്തതായി അറിയിച്ച് ജഡ്ജി ആശുപത്രി വിട്ടതിന് പിന്നാലെ, ഡോക്ടറെ ഡിസ്ചാർജ് ചെയ്തു. നേരെ, കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചു. ഡോക്ടർക്കു ജാമ്യം ലഭിക്കാൻ വിജിലൻസ് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.