ഹരിപ്പാട് ∙ ഉത്സവസ്ഥലത്തെ പ്രശ്നങ്ങളെത്തുടർന്ന് എൻജിനീയറിങ് വിദ്യാർഥിയെ സുഹൃത്തിന്റെ വീട്ടിൽ നിന്നു വിളിച്ചിറക്കി ബൈക്കിൽ കടത്തിക്കൊണ്ടുപോയി ക്രിക്കറ്റ് സ്റ്റംപ് കൊണ്ടും മറ്റും ആക്രമിക്കുകയും വടിവാൾ പിടിപ്പിച്ചു ഫോട്ടോയെടുക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ ആറു പേരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ആറു പേർ ഒളിവിലാണ്. കുമാരപുരം അനിഴത്തിൽ സോമരാജിന്റെ മകൻ നാഗർകോവിലിൽ എൻജിനീയറിങ് ഡിപ്ലോമയ്ക്കു പഠിക്കുന്ന സിജു രാജിനു (18) നേരെയാണ് അക്രമമുണ്ടായത്. സിജുവിനെ പരുക്കുകളോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊത്തപ്പള്ളി മൂടയിൽ തെക്കതിൽ നിഖിൽ (19), പൊത്തപ്പള്ളി വടക്ക് നാരായണമന്ദിരം അരുൺ (18), താമല്ലാക്കൽ തെക്ക് പാണൂർ ലക്ഷംവീട് കോളനിയിൽ വിഷ്ണു (22), പൊത്തപ്പള്ളി വടക്ക് ആമ്പാടിയിൽ അഭിഷേക് (19), താമല്ലാക്കൽ തെക്ക് പരിയാരത്ത് സൂരജ് (19), പൊത്തപ്പള്ളി വടക്ക് കൃഷ്ണാലയത്തിൽ ഹരികൃഷ്ണൻ (20) എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ വീട്ടിലായിരുന്ന സിജുവിനെ മൊബൈൽ ഫോണിൽ വിളിച്ചു പുറത്തിറക്കിയ ശേഷമായിരുന്നു ഭീഷണിപ്പെടുത്തി ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആക്രമിച്ചത്. ഇതിനു മുൻപു സിജുവിന്റെ സുഹൃത്തെന്നു പറഞ്ഞ് ഒരാൾ വിളിച്ചു സിജു എവിടെയാണെന്ന് ഉറപ്പു വരുത്തിയിരുന്നു.
എൻജി. വിദ്യാർഥിയെ ആക്രമിച്ച് വടിവാൾ പിടിപ്പിച്ചു ചിത്രമെടുത്തുനാലു ബൈക്കുകളിലായെത്തിയ 12 പേരായിരുന്നു അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. സുഹൃത്തിന്റെ വീട്ടിൽ നിന്നു മുക്കാൽ കിലോമീറ്ററോളം അകലെ ഗ്രൗണ്ടിൽ എത്തിച്ച ശേഷമാണ് ആക്രമിച്ചത്. ഇതിനിടെയായിരുന്നു വടിവാളുകൾ പിടിപ്പിച്ചു ഫോട്ടോയെടുത്തത്. പൊലീസിൽ പരാതിപ്പെട്ടാൽ സിജു രാജാണു തങ്ങളെ ആക്രമിച്ചതെന്നും അതിനു തെളിവായി ഫോട്ടോ കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.