ആലപ്പുഴ സ്കൂൾ കുട്ടികൾക്കു കഞ്ചാവ് വിൽക്കുന്ന സംഘത്തിൽപെട്ട രണ്ടുപേരും കഞ്ചാവ് കൈവശം വച്ചതിനു മൂന്നു സ്കൂൾ കുട്ടികളും ഉൾപ്പെടെ 11 പേരെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ബീച്ച്, ഇഎംഎസ് സ്റ്റേഡിയം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കളർകോട്, അമ്പലപ്പുഴ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽക്കുന്നുവെന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡിനു ലഭിച്ച പരാതിയെ തുടർന്നു നടത്തിയ റെയ്ഡിലാണ് അറസ്റ്റുണ്ടായത്.
ഇവരിൽനിന്നു മൂന്ന് ഇരുചക്ര വാഹനങ്ങളൂം 50 പൊതി കഞ്ചാവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സ്കൂൾ കുട്ടികളെ കൂടാതെ പുന്നപ്ര തെക്ക് വെളിയിൽ വീട്ടിൽ മണിക്കുട്ടൻ (രാഹുൽ–18), വട്ടയാൽ വാർഡ് ചെമ്മണപള്ളിചിറ വീട്ടിൽ തൗഫീക്ക്(സുൽത്താൻ–19), കൈതവന ലക്ഷ്മി ഭവനിൽ സാഹിൽ(21), പുന്നപ്ര ആലിശേരി വീട്ടിൽ ആഷിഖ് ഷാജി(21), വട്ടയാൽ കൈതവളപ്പിൽ ഗിരിധർ(19), ലത്തീൻപള്ളി പുരയിടത്തിൽ വിൻസെന്റ്(റോണി–18), വെള്ളക്കിണർ ഉമ്മാപറമ്പിൽ വീട്ടിൽ സച്ചിൻ സുരേഷ്(സച്ചു–19), മുല്ലാത്ത് വാർഡിൽ മനാഫ് (22) എന്നിവരാണു പിടിയിലായത്.
നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതികളായിട്ടുള്ളവരും കണ്ണികളായിട്ടുള്ളവരുമാണ് ഇവരിൽ പലരും. എല്ലാവരെയുംകുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിൽ സ്പെഷൽ സ്ക്വാഡ് സിഐ കെ.ആർ. ബാബു, പ്രിവന്റീവ് ഓഫിസർ എൻ.ബാബു, കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റെനി, എം.കെ.സജിമോൻ, അനിൽ ലാൽ, അരുൺ, ഓംകാർനാഥ് എന്നിവർ പങ്കെടുത്തു.