മലയാളത്തിലെ പ്രമുഖ നടിയുടെ കാറിൽ അതിക്രമിച്ചു കയറി അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തിയ സംഭവത്തിൽ ഏഴു പ്രതികളുണ്ടെന്ന് പൊലീസ്. ഇതിൽ നാലുപേരെ തിരിച്ചറിഞ്ഞു. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും ആലുവ എസ്പി അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം കസ്റ്റഡിയിലെടുത്തുവെന്നും പൊലീസ് അറിയിച്ചു. കേസിൽ, കൊരട്ടി സ്വദേശിയായ ഡ്രൈവർ അറസ്റ്റിലായിരുന്നു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്ന മാർട്ടിൻ എന്നയാളാണ് അറസ്റ്റിലായത്.
എന്നാൽ, നടിയുടെ മുൻ ഡ്രൈവറായ പൾസർ സുനിയെന്ന സുനിൽകുമാറാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പൊലീസ് നിഗമനം. ഇയാളാണു തനിക്കു പകരം ഡ്രൈവറായി മാർട്ടിനെ നിർദേശിച്ചത്. മാല മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണു പെരുമ്പാവൂർ സ്വദേശിയായ സുനിൽകുമാർ. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു സംശയം. മാർട്ടിനും സുനിൽകുമാറും തമ്മിൽ നാൽപ്പതിലേറെത്തവണ ഫോൺ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ മാർട്ടിൻ പലവട്ടം സുനിയുമായി ഫോണിൽ സംസാരിച്ചതിനു തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ എസ്എംഎസുകളും അവർ തമ്മിൽ അയച്ചിട്ടുണ്ട്. കാർ ഓടിക്കുന്നതിനിടെ മാർട്ടിൻ ആര്‍ക്കോ എസ്എംഎസ് അയയ്ക്കുന്നത് കണ്ടതായി നടി മൊഴി നൽകി. ക്വട്ടേഷൻ അംഗങ്ങളെന്ന പേരിലാണു ഭീഷണിപ്പെടുത്തിയതെന്നും മൊഴിയിൽ പറയുന്നു. ഇതേത്തുടർന്ന് പ്രതികൾക്കു ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോൾ വെള്ളിയാഴ്ച രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണു നടി കൊച്ചിയിലേക്കു വന്നിരുന്നത്.
ഐജി പി. വിജയനോടു ടെലിഫോണിൽ കാര്യങ്ങൾ വിശദീകരിച്ചതോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണർ എം. ബിനോയ് തുടങ്ങിയവർ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു.