കൊച്ചി ∙ യുവനടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ ഒരു യുവതിക്കു കൂടി പങ്കുണ്ടെന്ന നിർണായക വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. നടിയെ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ ഈ യുവതിയെ ഏൽപിച്ചതായാണു സുനിൽകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നു പൊലീസിനു ലഭിച്ച സൂചന.
കൊച്ചിയിൽ വസ്ത്രവ്യാപാരം നടത്തുന്ന ആലപ്പുഴ സ്വദേശിനിയായ ഈ യുവതിയെ സംഭവത്തിനുശേഷം രാത്രി സുനിൽകുമാർ തനിച്ചു സന്ദർശിച്ചതായും മൊഴി ലഭിച്ചു. ഇവരെ അധികം വൈകാതെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ചു സുനിൽകുമാറിന്റെ കാമുകിയും ഇവരും തമ്മിൽ സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണമാണു കഴിഞ്ഞദിവസം പുറത്തുവന്നതെന്നും വിവരമുണ്ട്. തമ്മനത്തെ ചായക്കട കേന്ദ്രീകരിച്ചും സംഭവത്തിന്റെ ഗൂഢാലോചന നടന്നതായി വിവരം ലഭിച്ചു.
പ്രതികളിലൊരാളായ മണികണ്ഠനെ ഇവിടേക്കു വിളിച്ചുവരുത്തിയാണു സുനിൽകുമാർ പദ്ധതി വിശദീകരിച്ചത്. ചാലക്കുടിയിൽ എത്തി വാൻ വാടകയ്ക്കെടുക്കണമെന്നു മാത്രമാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. പിന്നീടാണു പദ്ധതി വെളിപ്പെടുത്തിയത്. എന്നാൽ, സംഭവത്തിനിരയായ യുവനടിയെയാണു നോട്ടമിടുന്നതെന്ന വിവരം മണികണ്ഠനെ അറിയിച്ചിരുന്നില്ല. നടിയുടെ വാഹനത്തിൽ അത്താണിയിൽ വച്ച് വാൻ ഇടിപ്പിച്ചതു സുനിലാണ്. ഇതിനുശേഷം മണികണ്ഠനും വിജീഷും കാറിൽ കയറി. ഈ സമയം സുനിൽകുമാർ പുറത്തിറങ്ങിയില്ല.
കാറിൽ കയറിയ മണികണ്ഠനും വിജീഷും ബലപ്രയോഗത്തിലൂടെ നടിയെ വരുതിയിലാക്കി. ഡ്രൈവർ മാർട്ടിനു സംഭവത്തിൽ പങ്കൊന്നുമില്ലെന്നു നടിയെ ബോധ്യപ്പെടുത്താൻ മാർട്ടിന്റെ മുഖത്ത് പലവട്ടം മർദിച്ചു. ഭീഷണിപ്പെടുത്തിയാണു കാറോടിപ്പിച്ചത്. പിന്നീട് കൊച്ചി നഗരത്തിലെത്തിയശേഷമാണു സുനിൽകുമാർ കാറിൽ കയറുന്നത്.
കൃത്യം നടത്തിയശേഷം കോയമ്പത്തൂരിലേക്കു പ്രതികൾ മുങ്ങിയെങ്കിലും അവിടെവച്ച് മണികണ്ഠൻ സുനിൽകുമാറുമായി തെറ്റി. അശ്ലീല ദൃശ്യങ്ങൾ പകർത്തുന്നതിനാൽ നടി പരാതി നൽകില്ലെന്നും വളരെ എളുപ്പത്തിൽ പണം കിട്ടുമെന്നുമായിരുന്നു നേരത്തേ സുനിൽകുമാർ ധരിപ്പിച്ചത്. ഇതിനു വിരുദ്ധമായി പരാതി കൊടുക്കുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതാണു മണികണ്ഠനെ പ്രകോപിപ്പിച്ചത്. മണികണ്ഠൻ പാലക്കാട്ട് പൊലീസ് പിടിയിലായെങ്കിലും സുനിൽകുമാറും വിജീഷും കോയമ്പത്തൂരിൽ തങ്ങി. ഇവിടെ ചില എൻജിനിയറിങ് കോളജുകളിലെ വിദ്യാർഥികൾക്കു കഞ്ചാവ് വിൽപന നടത്തിയിരുന്നതു സുനിൽകുമാറായിരുന്നു. ഈ പരിചയം വച്ചാണ് ഇയാൾ ഒളിയിടം സമ്പാദിച്ചതെന്നാണു പൊലീസിനു നൽകിയ മൊഴി.
ഒടുവിൽ അഭിനയിച്ച സിനിമയുടെ പ്രമോഷൻ ഗാനം റെക്കോർഡ് ചെയ്യാൻ കഴിഞ്ഞ 17നു രാത്രി തൃശൂരിൽനിന്നു കൊച്ചിയിലേക്കു പ്രൊഡക്ഷൻ കമ്പനിയുടെ കാറിൽ യാത്ര ചെയ്യുമ്പോഴാണു നടി ആക്രമണത്തിന് ഇരയായത്. അത്താണിയിൽ വച്ച് ട്രാവലർ വാനിലെത്തിയ പ്രതികൾ കാർ തടഞ്ഞു നിർത്തി അകത്തു കയറുകയും ഭീഷണിപ്പെടുത്തി അശ്ലീലദൃശ്യങ്ങൾ പകർത്തിയശേഷം കാർ കാക്കനാട് എത്തിയപ്പോൾ സ്വന്തം വാഹനത്തിൽ രക്ഷപ്പെടുകയുമായിരുന്നു. കാർ ഓടിച്ചിരുന്ന മാർട്ടിൻ, അക്രമിസംഘത്തിലുണ്ടായിരുന്ന വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.