എറണാകുളം നെടുമ്പാശേരിയിൽ കാറിൽ സഞ്ചരിച്ച യുവാവിനെ അജ്ഞാതസംഘം മർദിച്ച് അവശനാക്കി. യുവാവിന്റെ സ്വർണാഭരണങ്ങളും അക്രമി സംഘം കവർന്നു. അങ്കമാലി ചമ്പന്നൂർ സ്വദേശി ജിറ്റോയെയാണ് അജ്ഞാത സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി കാറിൽ വീട്ടിലേക്ക് പോകും വഴി നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള വേതുചിറ പാലത്തിൽ വെച്ച് ഒരു സംഘം വണ്ടിക്ക് കൈകാണിച്ചു. വാഹനം നിർത്തിയ ഉടൻ അഞ്ചംഗ സംഘം കാറിൽ പാഞ്ഞുകയറി. ക്രൂരമായി മർദിച്ച ശേഷം ജിറ്റോയെ അത്താണിക്ക് അടുത്തുള്ള മധുരപുറം പാലത്തിന് സമീപം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
നാട്ടുകാരാണ് ജിറ്റോയെ ആശുപത്രിയിലാക്കിയത്. മർദനത്തിൽ കണ്ണിനും കാലിനും മുതുകിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗുണ്ടാസംഘം ജിറ്റോയുടെ സ്വർണമാലയും, കൈചെയിനും,മൊബൈലും കവർന്നു. സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.