വയനാട് കൽപറ്റയിൽ അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടി. കുഴൽപ്പണ സംഘത്തിൽനിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.
തൃശൂർ വരന്തരപ്പള്ളി തയ്യിൽ വീട്ടിൽ അനൂപ്, കൊടകര കൈപഞ്ചേരി സുനീഷ്, പള്ളത്തേരി ദീപു, മേലടൂർ കൂട്ടാലപറമ്പിൽ സുനീഷ്, പുതുക്കാട് മരോട്ടിക്കുന്നേൽ സതീശൻ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ബെംഗളൂരു പാതയിലെ കുഴൽപ്പണം കടത്തുന്ന സംഘത്തെക്കുറിച്ച് വിവരമറിഞ്ഞ പ്രതികൾ അവരെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ പദ്ധതിയിട്ട് വയനാട്ടിലെത്തുകയായിരുന്നു. അങ്ങനെ തിങ്കളാഴ്ച രാത്രിയോടെ ബൈക്കിലെത്തിയ കുഴൽപ്പണ സംഘത്തെ കുളവയലിൽവച്ച് അക്രമിച്ചു. നാട്ടുകാരെത്തിയതോടെ ബൈക്കിലെത്തിയവർ കടന്നുകളഞ്ഞു. എന്നാൽ ക്വട്ടേഷൻ സംഘം നാട്ടുകാരുമായി വാക്കേറ്റം നടത്തുകയും നാട്ടുകാരിലൊരാളെ അക്രമിക്കുകയും ചെയ്തു. ഇതോടെ മീനങ്ങാടി പൊലീസെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് കളിത്തോക്ക്, കമ്പിവടികൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, വാഹനം കത്തിക്കൽ, കവർച്ചശ്രമം, അടിപിടി, പാൻമസാലകടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൽപറ്റ സിഐ ടി.പി.ജേക്കബ്, എസ്ഐ എ.യു.ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.