ഇടുക്കിയില്‍ പിതാവിന്‍റെ ക്രൂരപിഡനത്തിന് ഇരയായ നവജാതശിശു മരിച്ചു. വാളറ പാട്ടയിടുമ്പ് കുടിയിലെ വിമലയുടെ കുട്ടിയാണ് മരിച്ചത്. ‘കരിങ്കല്ലുകൊണ്ടു തലങ്ങും വിലങ്ങും ഇടിച്ചു. അരിശം തീരുന്നതുവരെ തല്ലി. എന്നിട്ടും കലി തീരാതെ വന്നപ്പോൾ പത്തലെടുത്ത് അടിച്ചു. എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്റെ മോളെ അവൻ ഇഞ്ച ചതയ്ക്കും പോലെയാണു ചതച്ചത്...’– പൊട്ടിക്കരഞ്ഞുകൊണ്ടു വെള്ളയമ്മ പറയുന്നു. മകളെ ക്രൂരമായി മർദിച്ച മരുമകൻ വാളറ പാട്ടയിടുമ്പ് ആദിവാസി കുടിയിൽ രവിക്കെതിരെ ശാപവാക്കുകളുതിർക്കുകയാണു വെള്ളയമ്മ. വിമലയെയും രണ്ടാഴ്ച മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെയുമാണു രവി മർദിച്ചത്. വാലായ്മപ്പുരയിൽ വച്ചാണു രവി വിമലയെ മർദിച്ചതെന്നു വെള്ളയമ്മ പറയുന്നു. ആദിവാസി വിഭാഗങ്ങൾക്കിടയിൽ, സ്ത്രീകൾ ആർത്തവ സമയത്തും പ്രസവകാലത്തും താമസിക്കുന്ന സ്ഥലമാണു വാലായ്മപ്പുര. ആദിവാസി ഉൗരിനു പുറത്താണു വാലായ്മപ്പുരകൾ. ഒറ്റപ്പെട്ട സ്ഥലത്താണ് ഇവ സ്ഥിതി ചെയ്യുക.
പ്രസവം നടന്നാൽ സ്ത്രീകൾ നിശ്ചിത ദിവസം വാലായ്മപ്പുരയിൽ താമസിക്കണമെന്ന ആദിവാസികളുടെ ആചാരം മറയാക്കിയാണ് രവി നവജാത ശിശുവിനെയും ഭാര്യയെയും വീടിനടുത്തുള്ള വാലായ്മപ്പുരയിലെത്തിച്ച് അതിക്രൂരമായി മർദിച്ച് അബോധാവസ്ഥയിലാക്കിയതെന്നും വെള്ളയമ്മ പറയുന്നു. ‘എന്റെ കൺമുന്നിലായിരുന്നു അക്രമം അരങ്ങേറിയതെങ്കിലും ഞാൻ നിസ്സഹായയായിരുന്നു. അരുതെന്നു പറഞ്ഞപ്പോൾ ഇയാൾ എന്നെയും മർദിച്ചു. അയൽവാസികളെയും മറ്റും വിവരം അറിയിച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ’– വെള്ളയമ്മ വിതുമ്പുന്നു. കഴിഞ്ഞ ഡിസംബർ 29നാണ് മാസം തികയാതെ വിമല പ്രസവിച്ചത്. നവജാത ശിശുവിന് ഒന്നേകാൽ കിലോ ഭാരമാണുണ്ടായിരുന്നത്. ഇതോടൊപ്പം രോഗബാധയും കണ്ടെത്തിയിരുന്നു.
ഇതോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ ചികിത്സ തുടരുന്നതിനിടെയാണ് അമ്മയെയും കുഞ്ഞിനെയും രവി നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി കഴിഞ്ഞ 11ന് പാട്ടയിടുമ്പിൽ വീടിനടുത്തുള്ള വാലായ്മപ്പുരയിലെത്തിച്ചത്. മദ്യലഹരിയിലെത്തിയ രവി, വിമലയെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നുവെന്നും വെള്ളയമ്മ പറഞ്ഞു. ‘ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണു വിമലയെ കരിങ്കല്ലുകൊണ്ട് ഇടിച്ചത്. പിന്നെ കുഞ്ഞിനെ അടിച്ചു’– വെള്ളയമ്മ പറയുന്നു. രവി–വിമല ദമ്പതികളുടെ മറ്റ് നാലു കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ, ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് റിപ്പോർട്ടു നൽകും. ഇതിനു ശേഷം കുട്ടികളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നു ചൈൽഡ് ലൈൻ പ്രതിനിധി ആൻസി ആന്റണി പറഞ്ഞു.