കോഴിക്കോട് കോടഞ്ചേരിയിൽ പത്താംക്ലാസ് വിദ്യാർഥിനി സോനയുടെ തിരോധാനത്തിൽ ദുരൂഹത. പെൺകുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടു. പെൺകുട്ടിയെ കണ്ടെത്താൻ മംഗലാപുരം ഉൾപ്പെടെ മൂന്നിടങ്ങളിൽ കോടഞ്ചേരി പൊലീസ് ക്യാംപ് ചെയ്യുകയാണ്.
കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് സോന. സ്പെഷൽക്ലാസ് ഉണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്നിന് സ്കൂളിലേക്ക് പോയതാണ്. പിന്നെ, തിരിച്ചു വന്നിട്ടില്ല. സോനയുടെ സഹോദരിയും ഇതേസ്കൂളിലെ വിദ്യാർഥിനിയാണ്. അന്ന്, സ്കൂളിൽ സ്പെഷൽക്ലാസ് ഉണ്ടായിരുന്നില്ല. അമ്മ ബിനയുടെ പരാതിയിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിതാവ് സിബി വിദേശത്താണ്. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഈ ഫോൺ കോൾ വിവരങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പ്രാഥമിക അന്വേഷണത്തിൽ പ്രണയബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഒരു ജോഡി വസ്ത്രങ്ങളും മൊബൈൽ ഫോണും രണ്ടായിരം രൂപയും വീട്ടിൽനിന്ന് കാണാതായിട്ടുണ്ട്രക്ഷിതാക്കൾ തമ്മിൽ ഈയിടെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിൽ, സോനയ്ക്കു വിഷമമുണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. ക്രിസ്മസ് പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞതിന് വഴക്കു പറഞ്ഞിരുന്നു.
കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ശേഷം സ്കൂൾ യൂണിഫോം മാറ്റിയാണ് സോന പുറത്തുപോയതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. നാടുവിട്ടു പോകുകയാണെന്ന ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ഏകസഹോദരി സാന്ദ്ര പറയുന്നു.
മകളെ കണ്ടെത്താൻ പിതാവ് വിദേശത്തുനിന്ന് നാട്ടിൽ എത്തിയിട്ടുണ്ട്. മംഗലാപുരം, തിരുവനന്തപുരം, കൊച്ചി തുടങ്ങി വിവിധിയിടങ്ങളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രത്യേക സംഘം രൂപികരിച്ച് അന്വേഷണം പൊലീസ് ഊർജിതമാക്കി.