കാക്കനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൂന്നുവർഷമായി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പൊലീസ്. ലഹരിമരുന്ന് നൽകിയും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച 6 പേരെ അറസ്റ്റ് ചെയ്തിരുന്നു.
കാക്കനാട് സ്വദേശിയായ പെൺകുട്ടിയെ 14 വയസുമുതൽ വിവിധഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൂതിയൂർ സ്വദേശികളായ ജയ്സൺ, രാഹുൽ, സതീഷ്, സെൻസിലാവോസ് ചാവക്കാട് സ്വദേശി അഖിൽ, പോണേക്കര സ്വദേശി അക്ഷയ് എന്നിവരാണ് പിടിയിലായത്. പ്രണയം നടിച്ച് പല സ്ഥലങ്ങളിലായി കൊണ്ടുപോയി മൂന്നുവർഷമായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെല്ലാം പരസ്പരം അറിയാവുന്നവരാണ്. ഒരാഴ്ച മുമ്പ് മകളെ കാണാനില്ലെന്ന് മാതാവ് പരാതി നൽകിയതോടെയാണ് പീഡനക്കഥകൾ വെളിച്ചത്ത് വന്നത്.
സൈബർ സെല്ലിൻറെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ വഴി പെൺകുട്ടിയെ കണ്ടെത്തി. പ്രതികളിലൊരാളായ അഖിലുമായി പഴനി ക്ഷേത്രത്തിൽ വിവാഹിതയായെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നാണ് പ്രതി ആദ്യം പറഞ്ഞെതെങ്കിലും സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതോടെ ഇത് കള്ളമാണെന്ന് വ്യക്തമായി. പിന്നീട് പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ഓരോ പ്രതികളെയായി പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.