ആറൻമുള എംഎൽഎ വീണാ ജോർജിനെതിരെ പരാതി നൽകിയതിന് പൊലീസിനെക്കൊണ്ട് കള്ളക്കേസെടുപ്പിച്ചതായി ആക്ഷേപം. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറിമാരായ സോജി, സിജു എന്നിവരാണ് ആരോപണമുന്നയിച്ചത്. ഭീഷണിയുടെ സ്വരത്തിൽ തനിക്കെതിരെ സംസാരിച്ചതിനാണ് കേസ് നൽകിയതെന്നും ഇത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയായിരുന്നുവെന്നും വീണാ ജോർജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയിക്കാൻ എംഎൽഎ സമുദായ വികാരം ഇളക്കിവിട്ടെന്ന പരാതിയിൽ സാക്ഷിയായ ഉള്ളന്നൂർ സ്വദേശി ബാബു സാമുവലിനെ കഴിഞ്ഞ ദിവസം പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമീപ വസ്തു ഉടമയുടെ ഭൂമിയിലേയ്ക്ക് തീയിട്ടു എന്നായിരുന്നു പരാതി. സാക്ഷിയായതിന്റെ പേരിൽ എംഎൽഎ ബോധപൂർവം പൊലീസിനെക്കൊണ്ട് കസ്റ്റഡിയിലെടുപ്പിച്ചതെന്നാണ് ആരോപണം. എംഎൽഎയുടെ ഭർത്താവ് ഹയർ സെക്കൻഡറി അധ്യാപകനായിരിക്കെ രേഖകളിൽ ക്രിത്രിമം കാട്ടിയെന്ന് ആരോപിച്ച് ആറൻമുള സ്വദേശി ബൈജു ഭാസ്കർ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ബൈജു ഭാസ്കറിന്റെ വീട്ടിൽ രാത്രിയിൽ പൊലീസെത്തിയതിന് പിന്നിലും എംഎൽഎയുടെ നിർദേശമെന്നാണ് കോൺഗ്രസ് ആരോപണം. ബൈജു ഭാസ്ക്കറെ കാണാനില്ലെന്നറിയിച്ച് മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തന്റെ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചതിനാണ് ബൈജു ഭാസ്കറിനെതിരെ താൻ പരാതി നൽകിയതെന്ന് വീണാ ജോർജ് എംഎൽഎ പറഞ്ഞു.
തന്റെ ഭർത്താവ് അധ്യാപകനായിരിക്കെ 2011ൽ നടന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയിൽ താൻ മൂന്നാം പ്രതിയാണ്. കോടതി നാലു തവണ തള്ളിക്കളഞ്ഞ കേസാണിതെന്നും വീണാ ജോർജ് വ്യക്തമാക്കി.