ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വയോധികയുടെ സ്വർണമാല യുവതി പൊട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിനി ബേബിയുടെ അഞ്ചര പവൻ വരുന്ന മാലയാണ് കവർച്ച ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും മാലമോഷ്ടിച്ച യുവതിയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് അറുപത്തൊന്‍പതുകാരിയായ ബേബി കുടുംബാംഗങ്ങള്‍ക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയത്. ദര്‍ശനം കഴിഞ്ഞ് തിരികെ ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ചന്ദനക്കുറിയിട്ട് ചുരിദാര്‍ അണിഞ്ഞ യുവതി ബേബിയുടെ മാല പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. യുവതിക്കായി ചോറ്റാനിക്കര പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പിടികൂടാനായില്ല. പൊലീസിന്റെ ഉദാസീന സമീപനം മൂലമാണ് പ്രതിയെ പിടികൂടാന്‍ കഴിയാത്തതെന്നാണ് ആക്ഷേപം. ദിവസവും ആയിരക്കണക്കിന് ഭക്തരെത്തുന്ന ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ആചാരങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തൽസമയം കണ്ടെത്തി നടപടി സ്വീകരിക്കാനുമാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. പൊലീസിന്റെ പരിശോധനാ സംവിധാനവും ക്ഷേത്ര നടയ്ക്കൽ ഉണ്ട്. എന്നിട്ടും മാല പൊട്ടിച്ച ആളെ കണ്ടെത്താന്‍ കഴിയാത്തതാണ് ആക്ഷേപത്തിനിടയാക്കുന്നത്. മുൻപും ഇത്തരം ദൃശ്യങ്ങൾ പൊലീസിനു കൈമാറിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ദേവസ്വം ജീവനക്കാരും പറയുന്നു. ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരത്തിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷന്റെ സേവനം ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷയ്ക്കും പ്രയോജനപ്പെടുന്നില്ലെന്നാണ് പരാതി.