മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച കേസിൽ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് സിപിഐ. പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരില്‍നിന്നുണ്ടാകരുതെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം കേസിൽ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കെതിരെ തല്‍ക്കാലം കോളജ്തല അച്ചടക്ക നടപടിയുണ്ടാകില്ല.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് സിപിഐ വിദ്യാര്‍ഥി സംഘടന എഐഎസ്എഫ് ക്യാംപസിനു മുന്നില്‍ പ്രതിേഷധ പരിപാടി സംഘടിപ്പിച്ചത്. മൂന്നു പേരുടെ അറസ്റ്റ് കൊണ്ട് കേസ് അവസാനിപ്പിക്കരുതെന്നാണ് എഐഎസ്എഫിന്‍റെ ആവശ്യം. കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ഭരണ നേതൃത്വം ശ്രമിക്കുകയാണെന്ന വിമര്‍ശനവും പരിപാടിയില്‍ പങ്കെടുത്ത സിപിഐ നേതാക്കള്‍ ഉയര്‍ത്തി. സിപിഎമ്മിന്‍റെയും എസ്എഫ്ഐയുടെയും പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം.
അതേസമയം കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കെതിരെ തിടുക്കത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കേണ്ടെന്നാണ് മഹാരാജാസ് കോളജ് മാനേജ്മെന്‍റിന്‍റെ തീരുമാനം. പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അധ്യാപകസമിതി റിപ്പോര്‍ട്ട് ലഭിച്ചതിനു േശഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് കോളജ് അധികൃതര്‍ അറിയിച്ചു.