കറുകച്ചാൽ ∙ പൊട്ടിയ ജനാലയുടെ ചില്ല് ചൂലിന്റെ പിടി ഉപയോഗിച്ചു തട്ടിയപ്പോൾ നെഞ്ചിൽ തുളച്ചു കയറി വീട്ടമ്മ മരിച്ചു. അസ്വഭാവിക മരണത്തിനു വാകത്താനം പൊലീസ് കേസെടുത്തു. വാകത്താനം നല്ലൂർക്കടവ് താഴത്തെവീട്ടിൽ സുരേഷ് കുമാറിന്റെ ഭാര്യ സീമ സുരേഷ്(33) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം.
ചില്ല് തറച്ചു കയറി വലതു നെഞ്ചിൽ ആഴത്തിലുണ്ടായ മുറിവിൽനിന്നു രക്തം വാർന്ന് സീമയെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു വർഷം മുമ്പാണ് സുരേഷ് പുതിയ വീട് നിർമിച്ചത്.
സുഹൃത്തായ കാടമുറി കുളത്തുങ്കൽ മാത്യു ചാക്കോ (മോനിച്ചൻ–45)എന്ന കരാറുകാരനാണ് വീടു പണിതത്. 50,000 രൂപ സുരേഷ് നൽകാനുണ്ടെന്നു പറഞ്ഞ് രാത്രി ഏഴിനു മദ്യപിച്ചെത്തിയ മോനിച്ചൻ ബഹളം ഉണ്ടാക്കുകയും വീടിനു മുന്നിലെ ജനാലയുടെ ചില്ല് കല്ലുകൊണ്ടിടിച്ചു തകർക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് സുരേഷും സീമയുടെ സഹോദരീ ഭർത്താവും ചേർന്ന് ഇയാളെ അനുനയിപ്പിച്ചു വീടിനു പുറത്തെത്തിച്ചു.
പൊട്ടിയ ചില്ല് കഷണങ്ങൾ സീമ ചൂലുപയോഗിച്ച് വാരി മാറ്റുന്നതിനിടെ ജനാലയിൽ ഉറച്ചിരുന്ന കഷണം തെറിച്ച് നെഞ്ചിൽ തുളച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, വാകത്താനം സിഐ പി.വി.മനോജ് കുമാർ, എസ്ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തു പരിശോധന നടത്തി. സീമയുടെ സംസ്കാരം ഇന്നു 11ന്. മക്കൾ സൂരജ്, സൂര്യ, സനീഷ്. വീട്ടിലെത്തി ബഹളം വച്ചതിനും നാശം വരുത്തിയതിനും മോനിച്ചനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.