മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി തിരുനൽവേലി മണി തമിഴ്നാട് വിട്ടതായി സൂചന. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടന്ന തമിഴ്നാട് പൊലീസിന്റെ അന്വേഷണവും ഫലംകണ്ടില്ല. മണിയുടെ അമ്മാവൻ ഉൾപ്പെടെ നാല് ബന്ധുക്കൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡയിൽ തുടരുകയാണ്.
കൊലപാതകം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും മണിയെ പിടികൂടാൻ തമിഴ്നാട് പൊലീസിന് സാധിച്ചിട്ടില്ല. മൂന്നാറിലെ ഓട്ടോ ഡ്രൈവർമാരായ ശരവണൻ, ജോൺപീറ്റർ എന്നിവരെയാണ് ശനിയാഴ്ച രാത്രി മണി വെട്ടിക്കൊലപ്പെടുത്തിയത്. മണി എല്ലപ്പെട്ടിയിൽ ഒളിവിൽ കഴിഞ്ഞ വിവരം യുവാക്കൾ പൊലീസിന് കൈമാറിയെന്ന് സംശയിച്ചായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. വ്യാജമദ്യ വിൽപനക്കാരനായ മണിയുടെ അമ്മാവൻ ചെല്ലദുരൈയുടെ ക്വട്ടേഷനാണോ ഇതെന്നും പൊലീസ് സംശയിക്കുന്നു. ചെല്ലദുരൈയെ കൂടാതെ മുൻ പഞ്ചായത്തംഗവും സിപിഐ യുവജന വിഭാഗം നേതാവുമായിരുന്നു വിമൽ, എല്ലപ്പെട്ടി എസ്റ്റേറ്റിലെ താമസക്കാരായ സെന്തിൽ, രമേശ് എന്നിവരും പൊലീസിന്റെ കസ്റ്റഡിയിലാണ്. എല്ലപ്പെട്ടിയിലെത്തിയ മണി
വിമലിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. വിമലിന്റെ പേരിലുള്ള നമ്പറാണ് മണി ഉപയോഗിക്കുന്നതും. മൂന്നാറിൽ നിന്നും ശരവണനും ജോണും മണിയുമാണ് ഓട്ടോയിൽ തമിഴ്നാട്ടിലേക്ക് പോയത്. എന്നാൽ ബോഡിമെട്ട് ചെക്കപോസ്റ്റിലെ സിസിടിവി ദൃശ്യങ്ങളിൽ ശരവണനും ജോണും മാത്രമാണ് ഓട്ടോയിലുള്ളത്. ഇതും കൊലപാതകത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. തമിഴ്നാട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെയും എല്ലപ്പെട്ടിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.