ഫെയ്സ്ബുക്കിലൂടെ വീട്ടമ്മയുമായി സൗഹൃദത്തിലായ കൊല്ലം സ്വദേശി അജിത്തിനെ കുടുക്കിയത് പുതിയ ഇരയ്ക്കായുള്ള അന്വേ·ഷണത്തിനിടെ. ഉപയോഗിക്കാതിരുന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ പൊലീസ് മനസിലാക്കിയതോടെയാണ് പിടിവീണത്. മൂവായിരത്തില്‍ അധികം ആളുകളുടെ ഫോൺ വിവരങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചത്.
ഒരേസമയം നൂറിലധികം വനിതകളുമായി അജിത്ത് അടുപ്പം പുലർത്തിയിരുന്നു. പലരോടും അതിരുവിട്ട സൗഹൃദമാണുണ്ടായിരുന്നത്. ഇതിനായി രണ്ട് ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ സൂക്ഷിച്ചു. നാടുവിടുന്നതിന് മുൻപ് വീട്ടമ്മയും അജിത്തും ഫെയ്സ്ബുക്ക് വിവരങ്ങൾ പൂർണമായും നശിപ്പിച്ചു. പിന്നീട് തുമ്പായത് വീട്ടമ്മ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന മൊബൈൽ നമ്പരായിരുന്നു. വീട്ടുകാരറിയാതെ അജിത്തിനെ വിളിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന നമ്പർ പൊലീസിന് സഹായമായി. നമ്പറിൽ നിന്ന് വിളിയെത്തിയിരുന്നത് അജിത്തിന് മാത്രമെന്ന് മനസിലാക്കിയതോടെ വഴി തെളിഞ്ഞു. ഭർത്താവിനെ കാണാനില്ലെന്ന് അറിയിച്ച് അജിത്തിന്റെ ഭാര്യ ചെരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ ജൂൺ 25 ന് പരാതി നൽകിയതും സഹായമായി.
വീട്ടമ്മ അജിത്തിനൊപ്പം നാടുവിട്ട ദിവസം കോഴിക്കോട് നഗരത്തിലെ രണ്ട് എടിഎമ്മുകളിൽ നിന്നായി പണം പിൻവലിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. രാമനാട്ടുകാരയിൽ കാത്തുനിന്ന അജിത്ത് ഇവർക്കൊപ്പം തൃശൂരിലെത്തി വേളാങ്കണ്ണിയിലേയ്ക്ക് പോകുകയായിരുന്നു. അജിത്തിനൊപ്പം വീട്ടമ്മയുണ്ടെന്ന് മനസിലാക്കിയെങ്കിലും ഇവരുടെ താമസസ്ഥലം കണ്ടെത്തുക പ്രയാസമായിരുന്നു. ഇതിനിടയിലാണ് അജിത്ത് മുൻപ് ഉപയോഗിച്ചിരുന്ന പഴയ ഫെയ്സ്ബുക്ക് അക്കൗണ്ട് കിട്ടിയത്. പുതിയ ഇരയെക്കണ്ടെത്താനുള്ള അജിത്തിന്റെ ശ്രമത്തിനിടെ പൊലീസ് സംഘം കുരുക്ക് മുറുക്കി. അജിത്തിന്റെ സുഹൃത്തുക്കളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടർന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ അജിത്തിനെ പൊലീസ് പിടികൂടുകയായിരുന്നു.