കോട്ടയം കടുത്തുരുത്തിയിൽ അയൽവാസിയെ വാൻ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കടുത്തുരുത്തി സ്വദേശി സജി ഭാസ്കറാണ് പ്രതി. പരുക്കേറ്റ പി.ജെ. തോമസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ കടുത്തുരുത്തി കാപ്പുന്തലയ്ക്ക് സമീപമായിരുന്നു സംഭവം. ക്ഷീരസഹരണസംഘത്തിൽ പാൽ നൽകിയശേഷം തിരിക ബൈക്കിൽ വരുമ്പോൾ തോമസിനെ എതിരെ വന്ന വാൻ ഇടിച്ചുവീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ താഴെ വീണ തോമസിന്റെ ദേഹത്തുകൂടി വാഹനം കയറ്റാൻ സജി ശ്രമിച്ചെങ്കിലും ബൈക്ക് വാനിൽ കുടുങ്ങിയതിനാൽ സാധിച്ചില്ല. ഈസമയം തോമസിന്റെ നിലവിളി കേട്ട് നാട്ടുകാർ ഒാടിയെത്തിയപ്പോഴ്യ്ക്കും സജി രക്ഷപെട്ടു.
ഒരാഴ്ച മുമ്പ് ബൈക്കിൽ വരിയായിരുന്ന മറ്റൊരു അയൽവാസിയെ രാത്രിയിൽ പതുങ്ങിനിന്ന് കമ്പിവടികൊണ്ട് തലയ്ക്കടിച്ച കേസിലും സജി പ്രതിയാണ്. ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ് അന്ന് പരുക്കേറ്റയാൾ രക്ഷപെട്ടത്. വർഷങ്ങൾക്കു മുമ്പ് സജിയുടെ ഭാര്യയും മൂന്നു മക്കളും കുളത്തിൽ ചാടി ആത്മഹത്യ ചെയ്തിരുന്നു. കുടംബത്തിനുണ്ടായ ദുരന്തത്തിന് കാരണം നാട്ടുകാരിൽ ചിലരാണെന്ന സംശ്യത്തിലാണ് സജിയുടെ ആക്രമണം എന്ന് പൊലീസ് കരുതുന്നു.
അതുകൊണ്ടു തന്നെ ഈ കേസിനെക്കുറിച്ച് വിശദമായ പഠനം നടത്താനാണ് പൊലീസ് നീക്കം. അതേസമയം ഒളിവിൽ പോയ പ്രതിയ്ക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. കടുത്തുരുത്തി സിഐ കെ.പി.യ തോംസൺന്റെ നേതൃത്വത്തിൽ പതിനഞ്ച് പേരടങ്ങിയ പൊലീസ് സംഘമാണ് വിവിധയിടങ്ങളൽ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നത്.