കാസർകോട് ചെർക്കളയിൽ മിൽമ ബൂത്തിന്റെ മറവിൽ പാൻമസാല വിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. കല്ലൂംകൂട്ടത്തെ മൊയ്തുവിനെയാണ് വിദ്യാനഗർ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചെർക്കളയിലെ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾക്കിടിൽ പുകയില ഉൽപ്പന്നങ്ങൾ വ്യാപിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് മുൻപ് സമാനമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായ മൊയ്തുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം. ഇന്ന് പുലർച്ചയോടെ രജിസ്ട്രേഷൻ നമ്പറില്ലാത്ത ഓട്ടോറിക്ഷയിൽ വന്ന മൊയ്തുവിനെ സംശയത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടു ചാക്ക് പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ സിഗരറ്റ് ഉൾപ്പെടെ ഇരുപത്തിയേഴായിരം പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി. വീടിനകത്ത് മുറിയിലും, ബർത്തിന് മുകളിലും ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.
മംഗലപുരത്ത് നിന്നാണ് പാൻമസാലും, സിഗരറ്റും എത്തിക്കുന്നതെന്നാണ് മൊയ്തു പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്.എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഉത്തരേന്ത്യയിൽ നിന്ന് ഇടനിലക്കാർ മുഖേനയാണ് വൻതോതിൽ സാധനങ്ങൾ മൊയ്തുവിന് ലഭിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. പത്തുരൂപ മാത്രമുള്ള ഒരു പാക്കറ്റ് പാൻമസാല അറുപത് രൂപയ്ക്കാണ് മൊയ്തു വിൽക്കുന്നത്. ഇടപാടുകാരായി വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നു.
സാധനങ്ങൾ വീട്ടിൽ സൂക്ഷിച്ചശേഷം ചില്ലറയായി സ്വന്തം കടയിലൂടെ വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. മുൻപ് പൊലീസ് പിടിയിലായപ്പോഴെല്ലാം പിഴയൊടുക്കി േകസ് അവസാനിപ്പിക്കുകയായിരുന്നു.