എറണാകുളം പെരുമ്പാവൂരിൽ യാത്രക്കാരിയുടെ എടിഎം കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടിയ കേസില്‍ പ്രതിക്കായി അന്വേഷണം. അമ്പത് വയസ്സിലേറെ പ്രായം തോന്നുന്ന സ്ത്രീയാണ് പണം കവര്‍ന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അമ്പതിനായിരം രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചതായി പരിശോധനയില്‍ വ്യക്തമായി.
ഈ മാസം ഇരുപത്തി മൂന്നിനാണ് പെരുമ്പാവൂർ സ്വദേശിനിയായ വീട്ടമ്മയുടെ എടിഎം കാർഡടങ്ങിയ ബാഗ് യാത്രയ്ക്കിടയിൽ മോഷ്ടിക്കപ്പെട്ടത്. മോഷ്ടിക്കപ്പെട്ട രണ്ട് എടിഎം കാർഡുകളിൽ നിന്നായി അമ്പതിനായിരം രൂപ പിൻവലിച്ചതായി ഒരു മണിക്കൂറിനകം കാർഡുടമയ്ക്ക് വിവരം കിട്ടി. തുടർന്ന് പണം പിൻവലിച്ച എ ടി എം കൗണ്ടറുകളിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് മോഷ്ടാവിനെ കുറിച്ച് സൂചന കിട്ടിയത്. അമ്പത് വയസിലേറെ പ്രായം തോന്നിക്കുന്ന സ്ത്രീയെ കുറിച്ച് പൊലീസിന് കൃത്യമായ വിവരങ്ങളൊന്നും ഇനിയും കിട്ടിയിട്ടില്ല.
നാട്ടുകാരിൽ ചിലരുടെ സഹായത്തോടെയാണ് ഇവർ പണം പിൻവലിച്ചതെന്നും കണ്ടെത്തി. എന്നാൽ ആശുപത്രിയിൽ കഴിയുന്ന മകന്റെ ചികിത്സയ്ക്കുള്ള പണമാണെന്നും എടിഎം പ്രവർത്തിപ്പിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് നാട്ടുകാർ പൊലീസിന് നൽകിയ മൊഴി.പെരുമ്പാവൂർ എസ് ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം.