ഇടുക്കിയില്‍ കഞ്ചാവ് കടത്ത് വ്യാപകമായി. ഇന്ന് കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കൾ കുമളി എക്സൈസിന്‍റെ പിടിയിലായി. അറസ്റ്റിലായ എറണാകുളം മട്ടാഞ്ചേരി സ്വദേശികളില്‍ നിന്ന് അര കിലോയിലധികം കഞ്ചാവും എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഇന്നലെ ഒന്നരകിലോ കഞ്ചാവുമായി ബൈസണ്‍ വാലിയില്‍ യുവാവ് പൊലീസ് പിടിയിലായിരുന്നു.
ഇടുക്കി ജില്ലയുടെ വിവിധഭാഗങ്ങളില്‍ പൊലീസും എക്സൈസും നടത്തുന്ന തുടര്‍ച്ചയായ പരിശോധനയിലാണ് കഞ്ചാവ് കടത്തുകാര്‍ കുടുങ്ങുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടയിലാണ് രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായത്. എറണാകുളം മട്ടാഞ്ചേരി സ്വദേശികളായ കപ്പലടിക്കൽ വീട്ടിൽ ഡെൻസൺ ആന്റണി, കുരിയാപാടത്ത് വീട്ടിൽ എബിൽ സിബി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തമിഴ്നാട് കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങി എറണാകുളത്തേയ്ക്ക് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
കഞ്ചാവ് പൊതികൾ പാന്റിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഡെൻസന്റ പക്കൽ നിന്ന് 300 ഗ്രാം കഞ്ചാവും, എബിലിന്റ കയ്യിൽ നിന്ന് 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിന് പുറമെ സ്കുൾ വിദ്യാർത്ഥികൾക്ക് ഇവർ കഞ്ചാവ് വില്പനയും നടത്തി വന്നിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് കുമളി ഇൻസ്പെക്ടർ എസ്. കമലാദന്‍റെ നേതൃത്വത്തിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. അടുത്തദിവസങ്ങളിലായി ഇടുക്കിയുടെ വിവിധഭാഗങ്ങളില്‍ നിന്ന് പൊലീസും എക്സൈസും വ്യാപകമായി കഞ്ചാവ് പിടിച്ചെടുക്കുന്നുണ്ട്. ഇന്നലെ ഇടുക്കി ബൈസണ്‍വാലിയില്‍ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ജോസ് ഗിരി സ്വദേശി പുത്തന്‍പുരയ്ക്കല്‍ റോസ് മോനെ രാജാക്കാട് പൊലീസ് അറസ്റ്റുചെയ്തിരുന്നു.