കോഴിക്കോട് മേപ്പയ്യൂരിൽ നവവധു ഭർത്യവീട്ടിൽ ദൂരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നത അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം. മരിച്ച ഹന്നയുടെ മാതാപിതാക്കൾ നൽകിയ നിവേദനത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കാമെന്ന് ഡിജിപി ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ഹന്നയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം കുറ്റപത്രമാണ് പുറംലോകത്തെ അറിയിച്ചത്.
ഒരുമാസം മുൻപാണ് ഇരുപത്തിരണ്ടുകാരി ഹന്ന ഭർതൃവീട്ടിൽ മരിച്ചത്. ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനമാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു ഹന്നയുടെ മാതാപിതാക്കളുടെ പരാതി. മരണകാരണം വ്യക്തമല്ല. ഹന്നയുടെ ഭർത്താവിനും ബന്ധുക്കൾക്കും ഇതില്‍ പങ്കുണ്ടെന്നും ആക്ഷേപമുയര്‍ന്നു. ഭര്‍ത്താവ് നബീലിനെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണ ആവശ്യവുമായി ഹന്നയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.
വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ പൊലീസ് വീണ്ടും ഹന്നയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. മകള്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. നൂറ് പവനിലധികം സ്വര്‍ണവും വന്‍തുകയും സ്ത്രീധനമായി നല്‍കിയാണ് ഹന്നയുടെ വിവാഹം നടത്തിയത്.