തൊടുപുഴ താലൂക്ക് ഗൾഫ് റിട്ടേണിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. സൊസൈറ്റി മുൻ പ്രസിഡന്റ് എൻ.സുരേന്ദ്രനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ.
289 അംഗങ്ങളുള്ള സൊസൈറ്റിയിൽ നിന്ന് മുൻ പ്രസിഡന്റ് എൻ സുരേന്ദ്രൻ അംഗങ്ങളുടെ പേരിൽ വായ്പപയെടുത്ത് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് പരാതി. വ്യാജ ഒപ്പിട്ടും അപൂർണ്ണമായ അപേക്ഷയിന്മേൽ അറുപത് ലക്ഷം രൂപ തട്ടിയെടുത്തതായി പ്രാഥമി പരിശോധനയിൽ തെളിഞ്ഞു. ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് സെക്രട്ടറി കത്ത് അയച്ചപ്പോഴാണ് തങ്ങളുടേ പേരിൽ ലോൺ എടുത്ത വിവരം അംഗങ്ങൾ അറിഞ്ഞത്. തട്ടിപ്പിന് പിന്നിൽ മുൻ പ്രസിഡന്റാണെന്ന് സെക്രട്ടറി അറിയിച്ചു. ഇത് അംഗങ്ങളെ അറിയിച്ചതിന്റെ പേരിൽ വനിതാ സെക്രട്ടറിയെ പ്രസിഡന്റ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെയാണ് പരാതിയുമായി അംഗങ്ങൾ പൊലീസിനെ സമീപിച്ചത്. ഒളിവിലായിരുന്ന സുരേന്ദ്രനെ അറസ്റ്റ് ചെയ്തു.
പ്രസിഡന്റ് പിടിയിലായതോടെ കൂടുതൽ പരാതിയുമായെത്തി. സ്ഥിര നിക്ഷേപങ്ങളിലും പ്രതിദിനം പണശേഖരിക്കുന്ന പദ്ധതിയിൽ നിന്നും പണം അപഹരിച്ചതായും പരാതിയുണ്ട്. സുരേന്ദ്രൻ സമാനമായ തട്ടിപ്പുകൾ നേരത്തേയു നടത്തിയിട്ടുണ്ട്.