കോഴിക്കോട് പറമ്പിൽ ബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പുതിയ രേഖാചിത്രം പുറത്തിറക്കി. സൂപ്പർ ഇംപോസിങ് സംവിധാനത്തിലൂടെയാണ് കൂടുതൽ വ്യക്തതയുള്ള ചിത്രം തയാറാക്കിയത്. കത്തിക്കരിഞ്ഞ് വികൃതമായ ശരീരത്തിൽ നിന്ന് തെളിവുകൾ കിട്ടാനുള്ള എല്ലാ വഴിയും പൊലീസ് തേടുന്നുണ്ട്.
കത്തിക്കരിഞ്ഞ ശരീരത്തിന്റെ എല്ല് തെളിയുന്ന മട്ടിൽ എക്സ് റേ എടുത്തു. മുഖവും കൈയ്യും കാലിന്റെയും മാതൃക തെളിഞ്ഞു. കത്തിക്കരിഞ്ഞ മുഖത്തിന്റെ തലയോട്ടിയുൾപ്പെടെ വ്യക്തമായി. തലയിലെ അടയാളങ്ങളുള്‍പ്പെടെ പകർപ്പിൽ തെളിഞ്ഞു. ഈ മാതൃക ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ രേഖാചിത്രമാക്കുന്നതാണ് സൂപ്പർ ഇംപോസിങ് സംവിധാനം. ആദ്യം പുറത്തിറക്കിയതിനെക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രം. തൊണ്ണൂറ് ശതമാനം ശരീരത്തിന്റെ കൃത്യമായ മാതൃക കിട്ടുന്ന രീതി. പറമ്പിൽബസാറിലെ കൊലപാതകത്തിൽ തുമ്പുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ചെറുതായെങ്കിലും സാമ്യത തോന്നിയ നാലുപേരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. ഇവർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിഞ്ഞു. നാടുവിട്ട ഏഴുപേർ വീട്ടിൽ തിരികെയെത്തി. പറമ്പിൽ ബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ആളിന് 168 സെന്റീമിറ്റർ പൊക്കവും എൺപത് കിലോയിലധികം ഭാരവുമുണ്ട്.