പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം വാടകഗർഭപാത്രത്തിനു(സറോഗസി) വേണ്ടി ഉപയോഗപ്പെടുത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഗോവയിലെ വാസ്കോയിലാണു സംഭവം. പിടിയിലായവരിൽ ബിഹാറിൽ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവരും ഉൾപ്പെടും.
തസ്‌ലീമ ഹാജിം എന്ന യുവതിയാണ് ഇവർക്ക് പെൺകുട്ടിയെ പരിചയപ്പെടുത്തിയത്. പെൺകുട്ടിയെ എത്തിച്ച സത്യവാൻ നായിക്, മോത്തിറാം എന്നിവരും പ്രതികളാണ്. മോത്തിറാം ഒളിവിൽ പോയ സാഹചര്യത്തിൽ തിരച്ചിൽ ശക്തമാക്കി. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.
ഗോവയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാടകഗർഭപാത്രമായി ഉപയോഗപ്പെടുത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുമെന്നും എസ്പി കാർത്തിക് കശ്യപ് അറിയിച്ചു.
സംഭവം ഇങ്ങനെ: കഴിഞ്ഞ രണ്ടു വർഷമായി വാസ്കോയിൽ ഒരു ഹോട്ടലിൽ ജോലി നോക്കുകയാണ് ഷൊയബ്. അതിനിടെയാണ് പെൺകുട്ടിയെ തസ്‌ലീമ പരിചയപ്പെടുത്തുന്നത്. വാടകഗർഭപാത്രത്തിന് ഒന്നരലക്ഷം രൂപയായിരുന്നു പെൺകുട്ടിക്കുള്ള വാഗ്ദാനം. ഇതിന്റെ പേരിൽ ഷൊയബ് പലതവണ പീഡിപ്പിച്ചതായും പെൺകുട്ടി പറയുന്നു. സത്യവാനും മോത്തിറാമും പീഡിപ്പിച്ചിട്ടുണ്ട്.
മാർച്ചു മുതൽ ദമ്പതികൾക്കൊപ്പമായിരിന്നു പെൺകുട്ടിയുടെ താമസം. ഇതിനിടെ സംശയം തോന്നിയ പിതാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നു കാണിക്കാൻ ജനനസർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ചതായും തെളിഞ്ഞു. ഇതിനെതിരെയും കേസെടുത്തിട്ടുണ്ട്.
ഗോവ ചിൽഡ്രൻസ് ആക്ട്, കുട്ടികൾക്കെതിരെയുള്ള ചൂഷണം തടയുന്ന പോസ്കോ ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.