പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം സ്വദേശി കുഞ്ഞുമോളും അയൽവാസി സിബിയുമാണ് മരിച്ചത്. അടുപ്പത്തിലായിരുന്ന ഇരുവരും തമ്മിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ അരുംകൊല.
കടപ്ലാമറ്റം കൂവള്ളൂർക്കുന്ന് കോളനിയിലെ അയൽവാസികളാണ് മരിച്ച ഇരുവരും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സിബി കുഞ്ഞുമോളുടെ വീട്ടിലെത്തി. ഈ സമയം തുണി അലക്കിയശഷം വിരിച്ചിടുകയായിരുന്ന കുഞ്ഞുമോൾ. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ശബ്ദം കേട്ട് പുറത്തെത്തിയ കുഞ്ഞുമോളുടെ രോഗിയായ ഭർത്താവിനെ തള്ളി താഴേയിട്ടശേഷം സിബി കുഞ്ഞുമോളെ വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിന് മാരകമായി വേട്ടേറ്റ കുഞ്ഞുമോൾ തൽക്ഷണം മരിച്ചു. നിലവിളിച്ചകൊണ്ട് അയൽവീടുകളിലേയ്ക്ക് കുഞ്ഞുമോളുടെ ഭർത്താവ് ഒാടി. ഈസമയം സമീപത്തെ തോട്ടത്തിലേയ്ക്ക് ഓടിക്കയറിയ സിബി കൈ ഞരമ്പ് മുറിച്ച ശേഷം ആസിഡ് കുടിച്ചു. അതീവ ഗുരതരാവസ്ഥയിലായ സിബി ആശുപത്രിയിലേക്കുള്ള മാർഗമധ്യേ മരിച്ചു
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ഇതിനിടയിലുണ്ടായി തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. ഒാട്ടോറിക്ഷാ ഡ്രൈവറായിരുന്നു മരിച്ച സിബി. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്