കോഴിക്കോട് നഗരത്തിൽ കോളേജ് വിദ്യാർഥി ദുരൂഹ സാഹചര്യത്തിൽ ലോഡ്ജ് മുറിയിൽ മരിച്ചത് ലഹരിമരുന്ന് ഉപയോഗത്തിനിടെയെന്ന് സുഹൃത്തുക്കളുടെ മൊഴി. ഗുളിക രൂപത്തിലുള്ള ന്യൂജെൻ ലഹരിമരുന്നാണ് ഉപയോഗിച്ചതെന്നാണ് മൊഴി. ആന്തരക രക്തസ്രവാമാണ് മരണകാരണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
പ്രഭാതനമസ്കാരത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ കോഴിക്കോട് വെള്ളയിൽ സ്വദേശി ഷാഹിലിന്റെ മരണം ലഹരിമരുന്ന് മൂലമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന തെളിവ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഷാഹിലിന്റെ സുഹൃത്തുക്കൾ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഗുളിക രൂപത്തിലുള്ള ലഹരിമരുന്ന് മരണത്തിന് തൊട്ടുമുമ്പ് ഷാഹിൽ ഉപയോഗിച്ചതായാണ് മൊഴി. ആയിരം രൂപ വിലവരുന്ന ഗുളിക നാലായി പകുത്താണ് മൂന്ന് സുഹൃത്തുക്കൾ കഴിച്ചത്. ഇതിനിടക്ക് ഷാഹിൽ കുഴഞ്ഞ് വീണു. ആന്തരിക രക്തസ്രാവം മരണത്തിലേക്കെത്തിയെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക നിഗനമം. ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോർട്ട് കിട്ടിയാലേ ഉപയോഗിച്ച ലഹരിമരുന്ന് ഏതാണെന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ കസ്റ്റഡിയിലുള്ള ഷാഹിലിന്റെ സുഹൃത്തുക്കളുടെ അറസ്റ്റ് രേഖപ്പടുത്തൂ.
ഇവരുടെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിക്ക് സംഭവുമായി ബന്ധമില്ലെന്ന് വ്യക്തമായതിനെ തുടർന്ന് വിട്ടയച്ചു. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ മരിച്ച ഷാഹിലിന്റെ സഹോദരൻ ഉൾപ്പെടയുള്ളവർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് വെള്ളയിൽ സ്വദേശിയെ പൊലീസ് കസ്്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.