ഇതര സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പിടിയിൽ. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിഴിഞ്ഞത്തിന് സമീപം പുളിങ്കുടിയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശികളായ മനോഹറും വിശ്വജിത്തുമാണ് അറസ്റ്റിലായത്. 12 കിലോ കഞ്ചാവുമായാണ് നെയ്യാറ്റിൻകരയിലെ എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ഒരു വർഷത്തിലെറായായി വിഴിഞ്ഞത്ത് താമസിക്കുന്ന ഇവർ തിരുവനന്തപുരം ജില്ലയിലെ പല ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിലേക്കും കഞ്ചാവ് എത്തിച്ച് നൽകിയിരുന്നവരാണ്. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് എത്തിച്ചിരുന്നതെന്നും എക്സൈസ് സംഘം അറിയിച്ചു.
ചെറിയ പാക്കറ്റുകളായി വസ്ത്രത്തിനൊപ്പം ഒളിപ്പിച്ച് ട്രയിനിലൂടെയാണ് ഇവർ കഞ്ചാവ് ഒളിപ്പിച്ച് കടത്തിയിരുന്നത്. ഒരു യാത്രയിൽ ഇരുപത്തിയഞ്ച് കിലോ കഞ്ചാവ് വരെ ഇരുവരും ചേർന്ന് കടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളി ക്യാംപുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെ പരിശോധനയിലാണ് ഇവർ പിടിയിലായത്.