കോഴിക്കോട് പറമ്പിൽ ബസാറില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ കേസില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ പൊലീസിന്റെ ഊര്‍ജിത ശ്രമം. മരിച്ചത് മലയാളിയാണെന്ന് പൊലീസ് ഉറപ്പിച്ചു. തടിച്ച ശരീര പ്രകൃതിയുള്ള നാൽപത് വയസ് തോന്നിക്കുന്ന ആളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കത്തികരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തയതിന് പിന്നിൽ കൊലപാതകമണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു.കഴുത്തിൽ കയറിട്ട് കുരുക്കിയാണ് കൊല. കയർ കുരുങ്ങി കഴുത്തിലെ കശേരുക്കൾ പൊട്ടിയ നിലയിലാണ്. മൃതദേഹത്തിൽ നിന്നും ലഭിച്ച തെളിവുകൾ വച്ചാണ് മരിച്ചത് മലയാളിയാണെന്ന നിഗമനത്തിലേക്കെ ത്തിയത്. നാൽപതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന വെട്ടിയൊതുക്കിയ താടിയുള്ള ആളുടേതാണ് മൃതദേഹം. മൃദുലമായ കൈകളാണ് മരിച്ചയാളിനുള്ളത്.
വിലകൂടിയ അടിവസ്ത്രങ്ങളാണ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയത്. ഒപ്പം മൃതദേഹത്തിന്റെ സമീപത്ത് നിന്നും കിട്ടിയ തുണി മലബാറിലെ ഒരു പ്രത്യേക വിഭാഗം ഉപയോഗിക്കുന്നതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും കഴിഞ്ഞ മൂന്നു മാസത്തിനിടെ കാണാതായ മുഴുവൻ ആളുകളുടെയും വിവരങ്ങൾ കേസ് അന്വേഷിക്കുന്ന ചേവായൂർ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില കേസുകള്‍ക്ക് കത്തികരിഞ്ഞ മൃതദേഹവുമായി സാമ്യം ഉണ്ട്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ യഥാർഥ ഉടമയിലേക്ക് എത്തിച്ചേരാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പൊലീസ് മരിച്ചയാളുടെ രേഖ ചിത്രം പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പറമ്പിൽബസാറിലെ ചെറുവറ്റയിൽ എൺപത് ശതമാനം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.