എൻജിനീയറുടെ കൈ തല്ലിയൊടിക്കാനുള്ള ക്വട്ടേഷനു ഗുണ്ടകൾക്കു ലഭിച്ച പ്രതിഫലം 10,000 രൂപയെന്നു പൊലീസ്. അഭിഭാഷകൻ വി.ആർ.ജ്യോതിഷ് ഗുണ്ടാ സംഘാംഗം നെൽസണിനു ഫോണിലൂടെയാണ് ക്വട്ടേഷൻ നൽകിയത്. നെൽസൺ ക്വട്ടേഷൻ മറ്റു രണ്ടു ഗുണ്ടകളെ ഏൽപ്പിച്ചു. ആക്രമണത്തിനു ശേഷം ഗുണ്ടകൾ അഭിഭാഷകനെ വിളിച്ചു വിവരമറിയിച്ചു. നെൽസണിനെ നേരിട്ടുകണ്ടു പണം വാങ്ങുകയും ചെയ്തു.
സിസി മുടങ്ങുന്ന വാഹനങ്ങൾ പിടികൂടി ഫിനാൻസ് കമ്പനിക്കു കൈമാറുന്ന ഗുണ്ടാസംഘത്തിന്റെ തലവനാണ് നെൽസൺ. ശക്തൻ നഗറിൽ എൻജിനീയർ ഗിരീഷ് കുമാറുമായി തർക്കം നടന്നതിനു തൊട്ടുപിന്നാലെ ജ്യോതിഷ് ഫോണിൽ നെൽസണിനെ ബന്ധപ്പെടുകയും ക്വട്ടേഷൻ ഏൽപ്പിക്കുകയും ചെയ്തെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗുണ്ടകളായ സാബു വിൽസൺ, അജീഷ് എന്നിവരെ ക്വട്ടേഷൻ നടപ്പാക്കാൻ നെൽസൺ ഏൽപ്പിച്ചു.
എൻജിനീയറുടെ പിന്നാലെ കൂർക്കഞ്ചേരി ലവ്‌ഷോർ ഫ്ലാറ്റിലെ പാർക്കിങ് ഏരിയയിലെത്തിയ ഗുണ്ടകൾ, തടഞ്ഞുനിർത്തി ഇരുമ്പുവടി ഉപയോഗിച്ചു കൈ തല്ലിയൊടിക്കുകയായിരുന്നു. ആക്രമണം നടന്നയുടൻ ഗുണ്ടകൾ ജ്യോതിഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. പണം നെൽസണിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും വാങ്ങിക്കോളാനും ഗുണ്ടകളോടു ജ്യോതിഷ് പറഞ്ഞെന്നും പൊലീസ് കണ്ടെത്തി.
ആക്രമണത്തിനു പിന്നാലെ നെൽസണിനെ കണ്ട് ഗുണ്ടകൾ പണം വാങ്ങുകയും ചെയ്തു. കേസിൽനിന്ന് അഭിഭാഷകനെ രക്ഷപ്പെടുത്താൻ ഉന്നതതല ഗൂഢാലോചന നടന്നെങ്കിലും പൊലീസ് നിശ്ചയദാർഢ്യത്തോടെ നിലപാടിലുറച്ചു നിന്നതാണ് പ്രതിചേർക്കാൻ കാരണമായത്.