സ്ത്രീ എന്ന വ്യാജേന വാട്സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞ് കയറി അശ്ലീല സംഭാഷണം നടത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍. കാസര്‍കോട് ബദിയടുക്ക സ്വദേശി സുബൈറിനെയാണ് വിദ്യാനഗര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്. സ്ത്രീകള്‍ മാത്രമുള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളില്‍ കയറിയായിരുന്നു യുവാവിന്റെ ചാറ്റിങ്.
പേര് ആയിഷ. ഫോട്ടോ കണ്ടാല്‍ അതിസുന്ദരി. ഇശല്‍ നിലാവ്, കിനാവ് എന്നി രണ്ട് ഗ്രൂപ്പുകളില്‍ ആയിഷ സജീവമാണ്. വിദ്യാര്‍ഥിനികളും,വീട്ടമ്മമാരും ഉള്‍പ്പെടെ ഇരുന്നൂറിലധികം സ്ത്രീകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ആദ്യം സൗഹൃദം നടിച്ച് കയറിക്കൂടി. പിന്നെപിന്നെ തനി സ്വഭാവം പുറത്തുവന്നു. ബദിയടുക്കയിലെ ഒരു മൊബൈല്‍ വ്യാപാരിയുടെ ഭാര്യയോട് ലൈംഗീകച്ചുവയോടെ സംസാരിച്ചതോടെ ഇവര്‍ക്ക് സംശയമായി. യുവതി തന്റെ സംശയം ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവ് യുവതി എന്ന വ്യാജേന ആയിഷയുമായി ചാറ്റ് ചെയ്തതോടെയാണ് കള്ളിപൊളിഞ്ഞത്. തുടര്‍ന്ന് വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്തിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിഷയെ പൊലീസ് വിളിച്ചുവരുത്തിയപ്പോള്‍ കൂട്ടുകാരികളെല്ലാം ഞെട്ടി.
കാസര്‍കോട് ബദിയടുക്ക സ്വദേശി സുബൈറിനെ തന്ത്രപൂര്‍വമാണ് പൊലീസ് കുടുക്കിയത്. അറസ്റ്റ് വിവരം ഗ്രൂപ്പിലെ കൂട്ടുകാരികള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ സുബൈറിനെ ഒപ്പം നിര്‍ത്തി സി.ഐ ഒരു വീഡിയോ എടുത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഈ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സുബൈര്‍ അറസ്റ്റിലായതോടെ ഇയാള്‍ നഗ്നചിത്രങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ട വിവരം ഗ്രൂപ്പിലെ പല അംഗങ്ങളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ഗര്‍ഭിണിയായിരുന്ന ഒരു അംഗത്തിന് ഗര്‍ഭകാലത്ത് ചെയ്യേണ്ട കാര്യങ്ങൾ സുബൈര്‍ വിശദീകരിച്ച് നല്‍കിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. സ്ത്രീകളെ അപമാനിക്കാനും,കബളിപ്പിക്കാനും ശ്രമിച്ചതിന് കേസെടുത്തശേഷം സുബൈറിന് ജാമ്യം നല്‍കി വിട്ടയച്ചു. ഇയാളുടെ പല സുഹൃത്തുകളും സമാനമായ രീതിയില്‍ മറ്റ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.