പാലക്കാട് തോലന്നൂരില്‍ വൃദ്ധ ദമ്പതികളുടെ കൊലയ്ക്കു പിന്നിൽ മരുമകളുടെ കാമുകന്റെ ഏറെനാളത്തെ ആസൂത്രണം. ഒന്നിച്ചു ജീവിക്കാനുള്ള ആഗ്രഹത്തില്‍ കാമുകൻ സദാനന്ദനൊപ്പം ഷീജയും കൊലപാതകത്തില്‍ പങ്കുചേര്‍ന്നു. നിലവില്‍ ചികിത്സയിലുള്ള ഷീജയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സദാനന്ദനും ഷീജയും തമ്മിൽ നാലുമാസമായി അടുപ്പമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
കൊലപാതകം നടന്ന വീട്ടിൽ കാണപ്പെട്ട വിരലടയാളങ്ങളും മൊബൈൽഫോൺ സന്ദേശങ്ങളും കേസിൽ പ്രതികളെ കുടുക്കാൻ സഹായകമായി. സ്വാമിനാഥനെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ചുറ്റികയിലെ വിരലടയാളവും ഇതുതന്നെ. 53 കാരനായ സദാനന്ദനും 36 കാരിയായ ഷീജയും തമ്മിലുളള ബന്ധം തുടങ്ങുന്നത് നാലുമാസം മുൻപാണ്. ഷീജയുടെ വീടിന് സമീപത്താണ് സദാനന്ദനൻ വാടകയക്ക് താമസിക്കുന്നത്. ഇൗ പരിചയം കൂടുതൽ അടുപ്പത്തിലേക്ക് വഴിതുറന്നു. സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും തനിച്ച് താമസിക്കുമ്പോൾ കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നാണ് കൊലപാതകം എളുപ്പമാക്കാൻ ഷീജ തറവാട് വീട്ടിലേക്ക് ദമ്പതികൾക്കൊപ്പം ഒരാഴ്ചമുൻപ് താമസം തുടങ്ങിയത്.
മോഷണശ്രമമാണെന്നു വരുത്തി തീർക്കാനാണ് ഷീജയെ കെട്ടിയിട്ട് മാലയും വളയും സദാനന്ദൻ കൊണ്ടുപോയത്. മാത്രമല്ല തെളിവുനശിപ്പിക്കാൻ മുളകുപൊടി വിതറുകയും ചെയ്തു. സ്വർണം പിന്നീട് സദാനന്ദന്റെ വാടക വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കുഴൽമന്ദം സി.െഎ. എം.സിദ്ദിഖിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.