മലപ്പുറം തിരൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ബിപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചന നടത്തിയ പ്രതി പിടിയിൽ. പോപ്പുലർഫ്രണ്ട് പ്രവർത്തകൻ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഹസനാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കോക്കൂര്‍ കോഴിക്കര വളപ്പിൽ മുഹമ്മദ് ഹസൻ തന്റെ ഉടമസ്ഥതയിലുളള ഷാ ടൂർസ് ആൻഡ് ട്രാവൽസിൽ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ലൈസന്‍സില്ലാതെ പ്രവർത്തിച്ച ട്രാവൽസിന്റെ പേരിൽ സംഘടിപ്പിച്ച മൊബൈൽ സിംകാർഡ് മൂന്നാം പ്രതിക്ക് കൈമാറിയെന്ന കുറ്റവുമുണ്ട്. കൊലപാതകം നിർവഹിച്ച പ്രതികളെല്ലാം എസ്.ഡി.പി.ഐ പ്രവർത്തകനായ മുഹമ്മദ് ഹസന്റെ ട്രാവൽസിലെത്തി ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ട്.
ചങ്ങരംകുളത്ത് അനധികൃതമായി പ്രവർത്തിച്ച ഷാ ടൂർസ് ആൻഡ് ട്രാവൽസ് പൂട്ടി സീൽ ചെയ്തു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒരു പ്രതിയെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാനായത്. കേസുമായി ബന്ധമുളള എട്ടു പേരുടെ എങ്കിലും അറസ്റ്റ് വരും ദിവസങ്ങളിലുണ്ടായേക്കും.