കണ്ണൂർ തളിപ്പറമ്പിൽ മൊബൈൽ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് നടുറോഡിൽ വലിച്ചിഴച്ച് യുവാവിന് മർദനം. ഇന്നലെ വൈകുന്നേരമാണ് കോടതിയിലേക്കുള്ള വഴിയിൽവച്ച് രണ്ടുപേർചേർന്ന് തളിപ്പറമ്പ് സ്വദേശിയായ ജുനൈദിനെ മർദിച്ചത്. എന്നാൽ പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
അടികൊണ്ട് ജുനൈദ് അലറി കരഞ്ഞെങ്കിലും രണ്ടംഗസംഘം മർദനം തുടർന്നു. നാട്ടുകാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. റോഡിലൂടെ വലിച്ചിഴച്ച് മാർക്കറ്റ്്വരെ കൊണ്ടുപോയി. തുടർന്ന് വിട്ടയ്ക്കുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് തളിപ്പറമ്പിലെ ബേക്കറിയിൽനിന്ന് ജുനൈദ് മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാണ് മർദിച്ചവരുടെ ആരോപണം. ഈ ഫോൺ വിൽക്കാനായി ഇന്നലെ തളിപ്പറമ്പിലെ ഒരു കടയിൽ ജുനൈദെത്തിയിരുന്നു. സംശയംതോന്നിയ കടയുടമ ബേക്കറിക്കടിയിൽ വിവരമറിയിച്ചു. തുടർന്ന് ജുനൈദിനെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഫോൺ തിരിക നല്‍കാമെന്ന ഉറപ്പിൽ സ്റ്റേഷനിൽനിന്ന് പറഞ്ഞ് വിടുകയും ചെയ്തു. ഇതിന് ശേഷമാണ് മൊബൈൽ നഷ്ടപ്പെട്ട യുവാവും സുഹൃത്തുംചേർന്ന് ജുനൈദിനെ പരസ്യമായി മർദിച്ചത്. എന്നാൽ പരാതി നൽകാൻ ജുനൈദ് ഇതുവരെ തയ്യാറായിട്ടില്ല. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മർദിച്ചവരിൽ ഒരാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചു.