കോട്ടയം മാങ്ങാനത്തെ കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെയും പ്രതികളെയും തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് മരിച്ചത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമോളുമായുള്ള സന്തോഷിന്‍റെ അടുപ്പമാണ് കൊലപാതകത്തിലെത്തിയത്.
ഇന്നലെ രാവിലെയാണ് മാങ്ങാനത്ത് റോഡിനോടുചേര്‍ന്നുളള നെല്‍പ്പാടത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം രണ്ടു ചാക്കുകളിലായി പുഴുവരിച്ച നിലയിലായിരുന്നു. അസഹ്യമായ ദുർഗന്ധവും. തലയില്ലാത്തതിനാൽ ആളെ തിരിച്ചറിയുക പൊലീസിന് വെല്ലുവിളിയായി. മൃതദേഹത്തിലുണ്ടായിരുന്ന കാവി മുണ്ടും വരകളോടു കൂടിയ നീല ഷർട്ടുമായിരുന്നു ആകെയുള്ള തെളിവുകൾ. പക്ഷെ ഇത് അത്രകണ്ട് സഹായകരമായിരുന്നില്ല. കോട്ടയം ഈസ്റ്റ് സ്റ്റേഷന് കീഴിലാണ് സംഭവം നടന്നത്. ഡിവൈസ്എപി സഖറിയാ മാത്യുവിന്റെയും സിഐ സാജുവർഗീസിന്റെയും നേതൃത്വത്തിൽ ഉടൻ തന്നെ അന്വേഷണം തുടങ്ങി. ഇതിനായി ആദ്യം പ്രദേശത്ത് കാണാതായവരുടെ പട്ടിക തയ്യാറാക്കി. അന്വേഷണത്തിൽ ഇക്കഴിഞ്ഞ 24 മുതല്‍ സന്തോഷിനെ കാണാനില്ലെന്ന് പൊലീസിന് വിവരം ലഭിച്ചു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണില്‍ അവസാനം വിളിച്ചത് കുഞ്ഞുമോളാണെന്ന് കണ്ടെത്തി. സന്തോഷിന്റെ അച്ഛനാണ് ഈ സമയം ഫോണെടുത്തത്. ക്രിമിനൽ കേസ് പ്രതിയായ സന്തോഷും വിനോദും ഉൾപ്പെട്ട േസിന്റെ വിചാരണയ്ക്കിടെ വിനോദ് സന്തോഷിനെ കോടതി വരാന്തയിൽ വച്ച് ഭീഷണിപ്പെടുത്തിയായും പൊലീസിന് വിവരം ലഭിച്ചു. ഇതായിരുന്നു കേസിലെ നിർണായക വഴിത്തിരിവ്.
പ്രാഥമിക ചോദ്യം ചെയ്യലിൽ സംശയം തോന്നിയതിനെത്തുടർന്ന് കുഞ്ഞുമോളെയും ഭർത്താവും കുപ്രസിദ്ധ ഗുണ്ടയുമായ കമ്മൽ വിനോദിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ആദ്യം ഇരും പിടിച്ചുനിന്നു. തുടർന്നു ഇരുവരെയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്തതോടെ മൊഴികളിൽ വൈരുധ്യം കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞുമോൾ കുറ്റം സമ്മതിച്ചു. ഇതോടെ മരിച്ചത് സന്തോഷ് എന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് കുഞ്ഞുമോളുമായി പൊലീസ് സംഘം മാങ്ങാനത്തിനടുത്ത് മക്രോണി പാലത്തിന് സമീപമുള്ള കൈത്തോട്ടിൽ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും സന്തോഷിന്റെ തല ലഭിച്ചു.
തുടർന്ന് വിനോദിനെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അഞ്ചുമിനിട്ടുകൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി വിനോദുമായി പൊലീസ് മടങ്ങി. സ്വന്തം അച്ഛനെ തൊഴിച്ചുകൊന്ന കേസിലുള്‍പ്പെടെ പ്രതിയാണ് കമ്മല്‍ വിനോദ്. വിനോദ് ജയിലിലായിരുന്ന സമയത്ത് കുഞ്ഞുമോളും സന്തോഷും തമ്മിലടുത്തതാണ് കൊലപാതകത്തിന് കാരണം. ജയിലിലായിരുന്ന വിനോദ് ഇക്കഴിഞ്ഞ മെയിലാണ് ജാമ്യത്തിലിറങ്ങിയത്. ഒന്നുകിൽ സന്തോഷ് അല്ലെങ്കിൽ കുഞ്ഞുമോൾ ഇവരിലൊരാളെ വകവരുത്താനായിരുന്നു വിനോദിന്റെ ശ്രമം.
ഭീഷണി കടുത്തതോട ഇയാളുടെ നിർദേശപ്രകാരം കുഞ്ഞുമോൾ സന്തോഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീടിനുള്ളിൽ കയറിയ സന്തോഷുമായി കുഞ്ഞുമോൾ സംസാരിച്ചിരിന്നു. തുടർന്ന് വെള്ളമെടുക്കാൻ അടുക്കളിയിലേയ്ക്ക് പോയി. ഈ തക്കത്തിന് വിനോദ് സന്തോഷിനെ ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തി. അടിയേറ്റ് സന്തോഷിന്റെ തലയോട്ടി തകർന്നു. മുഖം ചിന്ന ഭിന്നമായി. തുടർന്ന് ഭാര്യയ്ക്കൊപ്പം സമീപത്തെ വാഴത്തോട്ടത്തിൽ മൃതദേഹം എത്തിച്ചശേഷം മുറിച്ചുമാറ്റി ചാക്കുകളിലാക്കി. ഇതിനുശേഷം ഇരുവരും ചേർന്ന് മൃതദേഹം സ്വന്തം ഒാട്ടോയിൽ കയറ്റി മാങ്ങാനത്തെത്തിച്ചു. ഇവിടെ വച്ച് ഒാട്ടോ തകരാറിലായി. ഇതോടെ തലയൊഴികെയുള്ള ശരീരഭാഗങ്ങൾ ഇവിടെ ഉപേക്ഷിച്ചു. പിന്നീട് തള്ളി വണ്ടി സ്റ്റാർട്ട്ചെയ്തു മക്രോണി പാലത്തിന് സമീപമെത്തിയപ്പോൾ തല ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. വെള്ളത്തിൽ പൊന്തി വരാതിരിക്കാൻ കവറിനുള്ളിൽ മെറ്റൽ നിറച്ചാണ് വെള്ളത്തിൽ താഴ്ത്തിയത്. കോട്ടയം ഈസ്റ്റ് സിഐ സാജുവർഗീസ് , വെസ്റ്റ് സിഐ നിർമൽ ബോസ് , പാമ്പാടി സിഐ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.