അധികാരം പലപ്പോഴും പകപോക്കലിനു വഴിമാറുന്നുവെന്ന് സാധാരണക്കാരൻ പറയുമ്പോൾ വിശ്വസിക്കപ്പെടാറില്ല. അധികാരം ദുർവിനിയോഗം ചെയ്യുമ്പോൾ നീതിന്യായം നടപ്പിൽ വരുത്തേണ്ടവരെ പൊതുജനം സംശയത്തോടെ വീക്ഷിക്കുന്നു. ക്രിമിനൽ ബുദ്ധിയോടെ നിയമങ്ങളെ വളച്ചൊടിച്ച് നിരപരാധികളെ ശിക്ഷിക്കാൻ ആരാണ് അധികാരം കൊടുത്തതെന്ന ചോദ്യങ്ങളുയരുന്നു. തൊടുപുഴയിലെ ബാങ്ക് മാനേജർക്കെതിരെ കള്ളക്കഥ കെട്ടിച്ചമച്ച കേസിൽ ആറ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കു ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്ത സംഭവം വീണ്ടും ചർച്ചകളിടം പിടിക്കുകയാണ്.
ക്രിമിനൽ കേസുകളിൽ പ്രതികളായ 933 പൊലീസ് ഉദ്യോഗസ്ഥർ (ഈ വർഷത്തെ കണക്ക്)
2015ൽ ഇത് 654. ആറുപേരെ പിരിച്ചുവിട്ടു. 454പേരെ സസ്പെൻഡ് ചെയ്തു
ഈ സർക്കാർ അധികാരത്തിൽവന്നശേഷം 1410 കേസുകളിൽ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി തീർപ്പു കൽപ്പിച്ചു. 31 ഉദ്യോഗസ്ഥർക്കെതിരെ വിവിധ നടപടികൾക്ക് ശുപാർശ
കേസിനാസ്പദമായ സംഭവം
തൊടുപുഴയിലെ ബാങ്കിൽ ചുമതലയേറ്റ് ഒരു മാസം പിന്നിട്ടപ്പോഴാണ് ദുരന്തം കള്ളക്കേസിന്റെ രൂപത്തിലെത്തി പേഴ്സി ജോസഫിന്റെ ജീവിതത്തിലെ സ്വസ്ഥത തകർത്തത്. ബാങ്കിൽ മാനേജരുടെ ക്യാബിനിൽവെച്ച് വായ്പാ ആവശ്യത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കാൻ ശ്രമിച്ചു എന്നതായിരുന്നു പേഴ്സി ജോസഫിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. സ്റ്റേഷനിലെ പൊലീസുകാരിയായിരുന്നു ബാങ്ക് മാനേജർക്കെതിരെ പരാതി നൽകിയത്.
2011 ജൂലൈ 26ന് പേഴ്സി ജോസഫിനെ എഎസ്പി ഓഫീസിൽ വിളിച്ചു വരുത്തി. മർദ്ദിച്ച് അവശനാക്കിയതിനു ശേഷം ചെയ്യാത്ത കുറ്റത്തിന് മാപ്പ് എഴുതിക്കൊടുക്കുവാൻ ആവശ്യപ്പെട്ടപ്പോൾ തയാറായില്ല. അതിന്റെ പേരിൽ കള്ളക്കേസുണ്ടാക്കി. ഇതിനെതിരെയാണ് പേഴ്സി ജോസഫ് കോടതിയെ സമീപിച്ചത്. ചെയ്യാത്തകുറ്റത്തിന്റെ പേരിൽ ശിക്ഷ അനുഭവിക്കാൻ തയാറാവാതിരുന്ന അദ്ദേഹം നിയമത്തിന്റെ സഹായം തേടുകയും നീണ്ട ആറുവർഷത്തെ നിയമയുദ്ധത്തിനു ശേഷം തന്റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തു.
നിങ്ങൾക്കും സംഭവിക്കാം ഇത്
വ്യാജപരാതിയുടെ പേരിൽ പൊലീസിന്റെ പീഡനത്തിന് ഇരയായ ബാങ്ക് മാനേജർ പേഴ്‌സി ജോസഫ് സംസാരിക്കുന്നു
ലോകത്ത് ഒരുപുരുഷനും ഈഗതി വരരുത്. അതിനായാണ് ഞാൻ പോരാടിയത്. ക്രൂരമർദനത്തിനപ്പുറം എനിക്കും കുടുംബത്തിനും സംഭവിച്ച അപമാനത്തിനും നഷ്‌ടങ്ങൾക്കും പരിഹാരമാകാൻ ഒരു നിയമത്തിനുമാകില്ല’’ പേഴ്‌സി ജോസഫിന്റെ വാക്കുകൾ മുറിഞ്ഞു. സ്വാധീനമുള്ളവർ ചേർന്നാൽ ആർക്കെതിരെയും കള്ളക്കേസുണ്ടാക്കാമെന്നും ഏതു കുടുംബത്തെയും തകർക്കാനാകുമെന്നും തെളിയിക്കുന്നതാണ് പേഴ്‌സി ജോസഫിന്റെ അനുഭവം.
ആറു വർഷത്തെ നിയമപോരാട്ടമുണ്ട്. കള്ളക്കേസിൽപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ സർക്കാർ ശിക്ഷാനടപടി പ്രഖ്യാപിച്ച ദിവസമാണ് മനസ്സമാധാനത്തോടെ ഉറങ്ങിയതെന്ന് പേഴ്‌സി പറയുന്നു. അതേസമയം, പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെയുള്ള നടപടി ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ മരവിപ്പിച്ചിരുന്നു.
"തൊടുപുഴ ബ്രാഞ്ച് മാനേജരായി ജോലിചെയ്യുമ്പോൾ 2011 ജൂലൈ 26ന് ഒരു കേസിന്റെകാര്യം സംസാരിക്കാനെന്നു പറഞ്ഞ് തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽനിന്നു ബാങ്കിലേക്കു വിളിച്ചു. സ്‌റ്റേഷനിലെത്തിയപ്പോൾ ഞൊടിയിടയ്‌ക്കുള്ളിൽ മഫ്‌ടിയിലുണ്ടായിരുന്ന രണ്ടുപൊലീസുകാർ ഷർട്ടിന് കുത്തിപ്പിടിച്ച് മുറിയിലേക്കിട്ടു. മൊബൈൽ ഫോൺ പിടിച്ചുവാങ്ങി. വനിതാ എഎസ്‌പിയുടെ മുന്നിലേക്ക് കൊണ്ടുചെന്നു. നീ സ്‌ത്രീകളെ കയറിപ്പിടിക്കുമോടാ എന്ന് ചോദിച്ച് പൊലീസ് തന്റെ മുഖത്ത് രണ്ടുപ്രാവശ്യം അടിച്ചു. താഴെ വീണുപോയി. എഴുന്നേറ്റ് എന്തിനാണ് അടിക്കുന്നത് എന്നു ചോദിച്ചപ്പോഴേക്കും മുറിയിലുണ്ടായിരുന്ന പൊലീസുകാർ കൈകൾ പിടിച്ചു തിരിച്ച് പുറകിലേക്ക് വച്ചശേഷം മുതുകുവശത്ത് ഇടിച്ചു" - പേഴ്‌സി പറയുന്നു.
"മാഡത്തോട് തർക്കിക്കുന്നോടാ എന്നു ചോദിച്ചായിരുന്നു ഇടി. വയറ്റിൽ ആഞ്ഞുചവിട്ടി താഴെയിട്ടു. എഴുന്നേറ്റപ്പോൾ വിരൽ പിടിച്ചുവളച്ച് ഒടിക്കാൻ ശ്രമിച്ചു. ഇതിനിടെ രണ്ടു വനിതാ കോൺസ്‌റ്റബിൾമാരെ മുറിയിലേക്ക് വരുത്തി. ബാങ്കിൽ അക്കൗണ്ടെടുക്കാനായി മുൻപ് വന്നവരായിരുന്നു ഇവർ. അവരെ അറിയാമോ എന്ന ചോദ്യത്തിന് അറിയാമെന്നു മറുപടി പറഞ്ഞു. ഇവരെ പീഡിപ്പിച്ചെന്നായി അതോടെ പൊലീസിന്റെ ആരോപണം" - പേഴ്‌സി വേദനയോടെ പറയുന്നു. "ഭർത്താവിനെയും മക്കളെയും മനസ്സിലോർത്ത് സത്യസന്ധമായി പറയൂ, ഞാൻ നിങ്ങളെ ഉപദ്രവിച്ചോ എന്ന് ആരോപണം ഉന്നയിച്ചവരോടു താൻ ചോദിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ഷൂ ഊരി തറയിൽ ഇരുത്തി. ചൂരൽകൊണ്ട് കാൽവെള്ളയിൽ ആഞ്ഞടിച്ചു." പേഴ്‌സി കോടതിയിൽ കൊടുത്ത മൊഴി. ചാനലുകളിലും മറ്റും സ്‌റ്റേഷനിൽനിന്നു വിളിച്ചു പറഞ്ഞു വാർത്തയാക്കി. അറസ്‌റ്റുചെയ്‌തു ജീപ്പിൽ കയറ്റുന്ന ദൃശ്യങ്ങൾ ടിവിയിൽ കാണിച്ചു.
"പത്താംക്ലാസിൽ പഠിക്കുന്ന മകൾ ബാഡ്‌മിന്റനിൽ സംസ്‌ഥാന ചാംപ്യനായിരുന്നു. ദേശിയമൽസരത്തിന് പോകാനൊരുങ്ങുമ്പോഴായിരുന്നു തന്റെ അറസ്‌റ്റ്. ഇതുമൂലം മകൾ മത്സരത്തിനു പോയില്ല. ഭാര്യ അധ്യാപികയായിരുന്നു. ജോലി രാജിവച്ച് വീട്ടിനകത്ത് ഒതുങ്ങി. പൈലറ്റാകാൻ പഠിക്കുന്ന മകനും വീട്ടിലൊളിച്ചു" - പേഴ്‌സി പറയുന്നു. "മുഖ്യമന്ത്രിക്കും മറ്റും പരാതികൊടുത്തപ്പോൾ പൊലീസ് ഉദ്യോഗസ്‌ഥരെ സംരക്ഷിച്ചാണ് ഇടുക്കി എസ്‌പി മറുപടികൊടുത്തത്. പിന്നെയാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സ്വന്തമായി കേസുവാദിച്ചു. ഭീഷണിയുമായി മുൻപിലും പുറകിലും പൊലിസുണ്ടായിരുന്നു. ബസിലും ട്രെയിനിലും യാത്രചെയ്യാൻ പേടിയായിരുന്നു. വീണ്ടും സ്‌ത്രീകളെ വിട്ട് കള്ളക്കേസിൽകുടുക്കാൻ ശ്രമമുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരം സ്‌പെഷൽ ടീം കേസന്വേഷിച്ചു. താൻ കുറ്റക്കാരനല്ലെന്ന് ബോധ്യപ്പെടാൻ ബാങ്കിലെ ക്യാബിനിൽ വച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങൾ മതിയായിരുന്നു" പേഴ്‌സി പറയുന്നു.
"പ്രതിസ്‌ഥാനത്തുള്ള പൊലീസ് ഉദ്യോഗസ്‌ഥന്മാർ പേഴ്‌സിയോട് മാപ്പുപറയാൻ തയാറാണെന്ന് അറിയിച്ചു. അവരോട് പേഴ്‌സി പറഞ്ഞത് ഇത്രമാത്രം: മാപ്പുപറയേണ്ടത് തന്നോടല്ല, തന്റെ വീട്ടിൽ വന്ന് ഭാര്യയോടും മക്കളോടും മാപ്പുപറയണം.അതിനു പൊലീസ് തയാറായില്ല. മനുഷ്യാവകാശ കമ്മിഷന് പുറമേ കോടതിയിലും പേഴ്‌സി ഹർജി നൽകിയിട്ടുണ്ട്.
നിശാന്തിനിക്കും മറ്റു പൊലീസുകാർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നഭ്യർഥിച്ചുകൊണ്ടാണ് പേഴ്സി ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. നിശാന്തിനി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നാലു മാസത്തിനുള്ളിൽ നടപടിയെടുക്കണമെന്നു കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു. ഇതു നടപ്പാക്കാത്തതിനെത്തുടർന്ന് ഈ വർഷം ജൂണിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി പേഴ്സി ജോസഫ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. പേഴ്സി ജോസഫിനെതിരെ പൊലീസ് കെട്ടിച്ചമച്ചകേസാണെന്നു തെളിഞ്ഞതിനെത്തുടർന്ന് തൊടുപുഴ മുൻ എഎസ്പി: ആർ.നിശാന്തിനി ഉൾപ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ അച്ചടക്ക നടപടിയെടുക്കണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകി. ഇതോടെ ആറുവർഷം നീണ്ട നിയമപ്പോരാട്ടത്തിനാണ് വിരാമമാകുന്നത്.
ആരോപണ വിധേയനായ വ്യക്തി ബാങ്ക് മാനേജരായിട്ടും നിശാന്തിനി കേസ് കൈകാര്യം ചെയ്തത് പ്രഫഷനൽ സമീപനത്തോടെയായിരുന്നില്ലെന്നും നിശാന്തിനിക്കെതിരെ പൊതുഭരണ വകുപ്പ് തുടർനടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. സംഭവം നടക്കുമ്പോൾ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന ജോർജ് വർഗീസ് സർവീസിൽ നിന്നു വിരമിച്ചതിനാൽ വകുപ്പു നടപടിയെടുക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ എന്ന നിലയ്ക്ക് എസ്ഐയായിരുന്ന കെ.വി.മുരളീധരനും ഈ കെട്ടിച്ചമച്ച കേസിൽ പങ്കാളിയാണ്. വനിതാ പൊലീസ് പി.ഡി.പ്രമീള, ഡ്രൈവർമാരായ ടി.എം.സുനിൽ, കെ.എ.ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ നൂർ സമീർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്.
കേസിൽ കോടതി നടത്തിയ നിരീക്ഷണങ്ങൾ
1. മാനഭംഗപ്പെടുത്തുവാൻ ശ്രമിച്ചുവെന്ന് ആരോപിക്കുമ്പോഴും പരാതിക്കാരിയായ പൊലീസ് ഉദ്യോഗസ്ഥ ഒരു തരത്തിലും പ്രതികരിക്കാതിരുന്നതിൽ ദുരൂഹതയുണ്ട്.
2. 2011 ജൂലൈ 26ന് ഉച്ചയ്ക്ക് 1.30 വരെ മൊഴി കൊടുക്കാൻ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയതിലും ദുരൂഹതയുണ്ട്. ഈ സമയത്ത് പ്രതി പൊലീസ് കസ്റ്റഡിയിൽ സ്റ്റേഷനിൽ ഉണ്ടായിരുന്നു.
3. പരാതിക്കാരിയായ പൊലീസ് ഉദ്യോഗസ്ഥ പ്രമീള ബിജു ബാങ്കിൽ ചെന്ന സമയത്തു കന്യാസ്ത്രീകൾ ഉൾപ്പെടെ പലരും ബാങ്കിൽ ഉണ്ടായിരുന്നു. ഇവരെ മറികടന്ന് പ്രമീള മാനേജരുടെ ക്യാബിനിൽ പ്രവേശിച്ചതും പ്രമീളയ്ക്കു മുൻപരിചയമുള്ള ബാങ്ക് ജീവനക്കാരനായ റഹീമിനോടു താൻ പൊലീസ് ഉദ്യോഗസ്ഥ ആണെന്ന കാര്യം മാനേജരോടു പറയരുത് എന്നു പറഞ്ഞതും കോടതി വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
4. ബാങ്ക്മാനേജരുടെ ക്യാബിൻ ചില്ലിട്ടതും എല്ലാ ആളുകൾക്കും വ്യക്തമായി കാണാവുന്നതാണെന്നും ബാങ്കിലുണ്ടായിരുന്ന സിസിടിവിയിൽ പൊലീസ് ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളില്ലെന്നും കോടതി കണ്ടെത്തി.
നിരപരാധികളുടെ മാനത്തിനു വിലയില്ലേ?
അപമാനത്തിന്റെയും സഹനത്തിന്റെയും നീണ്ട ആറു വർഷം പിന്നിട്ടപ്പോഴാണ് നിരപരാധിയായ ഒരു വ്യക്തിക്ക് നീതി ലഭിച്ചത്. സമൂഹത്തിൽ നിലയും വിലയുമുള്ള ബാങ്ക് മാനേജർ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗം ചെയ്തു എന്ന ആരോപണം തലയിൽപ്പേറുക. ചെയ്യാത്ത തെറ്റിന്റെ പേരിൽ നീറി ജീവിക്കുമ്പോഴും നിയമത്തിനു വേണ്ടി പോരാടുക. കുറ്റം ചെയ്യാതിരുന്നിട്ടും സമൂഹത്തിന്റെ കൂർത്തനോട്ടങ്ങൾക്കും പരിഹാസങ്ങൾക്കും കുടുംബസമേതം വിധേയനാവുക. അത്രയെളുപ്പമായിരുന്നില്ല പേഴ്സി ജോസഫ് എന്ന നിരപരാധിയായ ഉദ്യോഗസ്ഥന്റെ കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ജീവിതം.
പേഴ്സിജോസഫ് കസ്റ്റഡിയിൽ ഇരിക്കുമ്പോൾ മജിസ്ട്രേറ്റിനു മുമ്പാകെ കൊടുത്ത മൊഴിയും എഎസ്പി നിശാന്തിനിയ്ക്കും മറ്റുപൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ കൊടുത്ത മൊഴിയും നശിപ്പിക്കപ്പെട്ടു. ഇത് കോടതി പ്രത്യേകം പരാമർശിച്ചു. എങ്ങനെയും കോടതിയ്ക്ക് മുന്നിൽ പേഴ്സി ജോസഫിനെ കുറ്റക്കാരനാക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. അതിനായി അവർ മുന്നിൽ വച്ച മുഖ്യഘടകം പെണ്ണിന്റെ മാനം എന്ന വസ്തുവായിരുന്നു. എന്നാൽ തെളിവുകൾ എല്ലാം പേഴ്സി ജോസഫിന് അനുകൂലമായപ്പോൾ പൊലീസിന് കനത്ത തിരിച്ചടി നേരിട്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കെട്ടുക്കഥകളാണെന്ന് കോടതി കണ്ടെത്തി. പക്ഷേ, ഒരു നിരപരാധിയുടെ മാനം സമൂഹത്തിന് മുന്നിൽ ഉരിയപ്പെട്ടു.
വാട്സാപിൽ വൈറലാക്കാൻ ഒരു തല്ല്
പൊലീസ് സ്റ്റേഷനിലും നടുറോഡിലും വനിതാപൊലീസ് ഉദ്യോഗസ്ഥർ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരെ മർദ്ദിക്കാറുണ്ട്. ഇത്തരം പ്രവൃത്തികൾ ആരെങ്കിലും ചോദ്യം ചെയ്യാൻ ധൈര്യപ്പെടാറില്ല. എന്നാൽ ഈയിടെ ഇങ്ങനെ ഒരു സംഭവം ചോദ്യം ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും ലഭിച്ച മറുപടിയാണ് രസം. തങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ഇത്തരം നിരവധി ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ട്. ഇതുകൂടി അതിലൊരു വൈറൽ ചിത്രമാകട്ടെയെന്നാണ്. അവർക്കൊക്കെ ഇതു ചെയ്യാമെങ്കിൽ എന്തുകൊണ്ട് തനിക്കതൊന്നും ആയിക്കൂടാ? എന്നൊരു കൂട്ടിച്ചേർക്കലും.
പെണ്ണിന്റെ മാനത്തിന് മൂല്യം കൽപ്പിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. തന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ടുവെന്ന് ഒരു പെണ്ണുപറഞ്ഞാൽ ആരോപണ വിധേയനായ പുരുഷന്റെ വാക്കുകളേക്കാൾ സമൂഹവും നിയവും വിലകൊടുക്കുന്നത് ഇരയായ പെൺകുട്ടിയുടെ വാക്കുകൾക്കാണ്. ഈ സാഹചര്യത്തിലാണ് സ്വന്തം സ്ത്രീത്വം തന്നെ ആയുധമാക്കി കള്ളക്കഥമെനയാൻ ഉദ്യോഗസ്ഥർ തയാറായത് എന്നത് ദു:ഖകരമായ സംഗതി.
വേലിതന്നെ വിളവു തിന്നാൽ തുടങ്ങിയാൽ, ഇത്തരം കള്ളനാണയങ്ങളെ സമൂഹത്തിനു തിരിച്ചറിയാൻ കഴിയാതിരുന്നാൽ യഥാർഥത്തിൽ പീഡനമനുഭവിക്കുന്ന, അല്ലെങ്കിൽ അപമാനിതയാകുന്ന പെണ്ണിന് ഈ ലോകത്ത് നീതി കിട്ടാതെ പോകും. ഇനി പുരുഷന്മാരുടെ കാര്യമെടുക്കുകയാണെങ്കിൽ പകപോക്കലുകൾക്കായി സ്ത്രീകൾ പീഡനം എന്ന ആരോപണം ഉന്നയിക്കുമ്പോൾ തകർന്നുപോകുന്നത് അവരുടെ പ്രതിഛായ മാത്രമല്ല. സാമൂഹിക ജീവിതം കൂടിയാണ്. അതുകൊണ്ട് ഇത്തരം കുത്സിതപ്രവർത്തനങ്ങൾ തടയാൻ പാകത്തിലുള്ള നിയമങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.