ഓണത്തിന് ലഹരികൂട്ടാൻ ഇടുക്കിയിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണം വ്യാപകം. മൂന്നാർ കുണ്ടളയിൽ തേയിലതോട്ടത്തിൽ ഒളിപ്പിച്ച 135 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി. തമിഴ്നാട്ടിൽ നിർമിക്കുന്ന വ്യാജമദ്യം തോട്ടം മേഖലയിൽ വ്യാപകമായു വിറ്റഴിക്കുന്നു.
മൂന്നാർ, പീരുമേട് മേഖലയിലെ തോട്ടം മേഖലകൾ കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇത് സംബന്ധിച്ച് വ്യക്തമായ വിവരം എക്സൈസ് വകുപ്പിന് ലഭിച്ചു.് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പരിശോധന തുടരുകയാണ്. ഇതിന്റെ തുടർച്ചയാണ് മൂന്നാർ കുണ്ടളയിലെ സ്പിരിറ്റ വേട്ട. ഒഴിഞ്ഞുകിടക്കുന്ന തൊഴിലാളി ലയങ്ങളിലും ഷെഡുകളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് തേയിലതോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് നാല് കന്നാസുകളിലായി സൂക്ഷിച്ച 135 ലിറ്റർ സ്പിരിറ്റ്് കണ്ടെത്തിയത്. രഹസ്യകേന്ദ്രത്തിലെത്തിച്ച് നിറം ചേർത്ത് വിദേശമദ്യമെന്ന ലേബലിൽ വിൽക്കുകയായിരുന്നു പദ്ധതി.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായിട്ടില്ല. നേരത്തെ അബ്കാരി കേസിലുൾപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഓണം ലക്ഷ്യമിട്ട് ആയിരം ലിറ്റർ സ്പിരിറ്റ് മൂന്നാറിൽ എത്തിച്ചിതായാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. പൊലീസിന്റെ ഉൾപ്പെടെ സഹകരണത്തോടെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് എക്സൈസിന്റെ തീരുമാനം.