വയനാട് പനമരത്ത് മാവോയിസ്റ്റുകളുടെ പേരു പറഞ്ഞു നടത്തിയ കവർച്ചയിൽ തുമ്പുണ്ടാക്കാനാകാതെ പൊലീസ്. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. വീട്ടിലുള്ളവരെ കത്തിമുനയിൽനിർത്തി കവർച്ച നടത്തിയ സംഘം പ്രദേശത്തുള്ളവർ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയാണ് പനമരത്തെ നടുക്കിയ മോഷണം നടന്നത്.
ഒന്നരമണിക്കൂറോളം വീട്ടമ്മയെ കത്തിമുനയിൽ നിർത്തിയായിരുന്നു മോഷണം. പ്രായമുള്ള ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിലായിരുന്നു കവർച്ച. തങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറഞ്ഞാണ് മൂന്നംഗസംഘം രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. ഒന്നരപവന്റെ സ്വർണമാലയും എയർഗണ്ണുമാണ് കവർന്നത്. വിരലടയാളവിദഗ്ധരുൾപ്പെടെയുള്ള ശാസ്ത്രീയസംവിധാനങ്ങൾ എത്തിയിട്ടും പൊലീസിന് ഒരു തുമ്പും ലഭിച്ചിട്ടില്ല.
പ്രദേശത്ത് തന്നെയുള്ളവരാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം. പനമരം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നീർവാരത്ത് ഒറ്റപ്പെട്ട് കടക്കുന്ന സ്ഥലത്താണ് മോഷണം നടന്നത്. ദമ്പതികൾ മാത്രമാണ് വീട്ടിലെന്നും സമീപത്ത് വീടുകളില്ലെന്നും അറിയുന്നവരാണ് മോഷണത്തിനെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. വാഹനങ്ങൾ വന്ന അടയാളങ്ങളും കണ്ടെത്തിയിട്ടില്ല. അഞ്ചു പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയലെടുത്തിരുന്നു. എന്നാൽ ഇവരെ തിരിച്ചറിയാൻ ദമ്പതികൾക്ക് കഴിഞ്ഞിട്ടില്ല. ട്രൗസറും മങ്കി ക്യാപ്പും ടീഷർട്ടും ധരിച്ച മൂന്നു പേരാണ് എത്തിയതെന്ന് വീട്ടമ്മ മൊഴിനൽകിയിരുന്നു. മലയാളമാണ് സംസാരിച്ചിരുന്നത്.