ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പണം അപഹരിച്ച നാടോടി സ്ത്രീ തിരുവല്ലയിൽ അറസ്റ്റിൽ. തിരുവല്ല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
രാവിലെ പതിനൊന്നു മണിയോടെ തിരുവല്ല കാവും ഭാഗത്തു നിന്നും തിരുവല്ലയിലേയ്ക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്ന എഴുമറ്റുർ സ്വദേശിനിയുടെ മൂവായിരത്തി അഞ്ചൂറ് രൂപ അടങ്ങുന്ന ബാഗ് നഷ്ടമായിരുന്നു. യുവതി ബസ് ജീവനാക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവർ പൊലീസിൽ വിളിച്ചറിയിച്ചു. തുടർന്ന് പിങ്ക് പൊലീസ് ബീറ്റും ഷാഡോ പൊലീസും ചേർന്ന് തിരുവല്ല എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ താലുക്ക് ആശുപത്രി മുന്നില് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് നാടോടി സ്ത്രീ അറസ്റ്റിലായത്.
പാലക്കാട് റയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന മൂപ്പത്തിരണ്ട് വയസ്സുകാരി മുത്തമ്മയാണ് അറസ്റ്റിലായത്. മോഷണം നടത്തി പെട്ടന്ന് രക്ഷപ്പെടുമ്പോൾ തിരിച്ചറിയാതിരിക്കാൻ സാരിയുടെ അടിയിൽ ചുരിദാർ ധരിച്ചാണ് ഇവർ മോഷണം നടത്തുന്നത്. കൃത്യം നിർവഹിച്ച ശേഷം വസ്ത്രം മാറി കടന്നു കളയുകയാണ് ഇവരുടെ രീതി.
കേരളത്തിലെത്തി മോഷണം, പിടിച്ചുപറി തുടങ്ങിയവ നടത്തുന്ന സംഘത്തിലെ അംഗമാണ് മുത്തമ്മയെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിന്നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.