മകനോടൊപ്പം ചേർന്നു മരുമകളെ ദ്രോഹിക്കുന്ന അമ്മായിഅമ്മമാരെക്കുറിച്ചാണ് സാധാരണ വാർത്തകൾ വരുന്നത്. എന്നാൽ മകൻ മരുമകളെ തല്ലിചതയ്ക്കുന്നത് കണ്ടുനിൽക്കാനാവാതെ സ്വന്തം മകനെ ഒരു അമ്മ കൊലപ്പെടുത്തിയിരിക്കുന്നു. മുംബൈയിലെ മൻഖുർദ് എന്ന സ്ഥലത്താണ് നാൽപത്തിയഞ്ചുകാരിയായ അൻവാരി ഇദ്രസി എന്ന അമ്മ മകനെ കൊലപ്പെടുത്തിയത്. 15-ാം തീയതിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
രണ്ടുവർഷം മുമ്പാണ് 25കാരനായ മകൻ നദീം നയിം അലഹബാദ് സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നത്. നദീം മയക്കുമരുന്നിന് അടിമയാണെന്ന് അറിയാതെയാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തുന്നത്. വിവാഹം കഴിഞ്ഞിട്ടും സ്വഭാവത്തിലും ലഹരി ഉപയോഗത്തിലും മാറ്റം വരാതിരുന്ന നദീം ഭാര്യയെ മർദിക്കുന്നത് സ്ഥിരമായിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കാനാവാതെ പെൺകുട്ടി അഞ്ചുമാസം മുമ്പ് സ്വന്തം വീട്ടിലേക്ക് പോയി. എന്നാൽ മരുമകളെ പിരിഞ്ഞിരിക്കാൻ സാധിക്കാതിരുന്ന അൻവാരി ഇനി മകന്‍ ഉപദ്രവിക്കില്ല എന്ന ഉറപ്പിൽ വീണ്ടും അവളെ വീട്ടിലേക്ക്് കൂട്ടിക്കൊണ്ടുവന്നു.
മരുമകളെ കൊണ്ടു വന്ന ആ രാത്രിയിലും ലക്കു കെട്ടാണ് നദീം വീട്ടിലെത്തിയത്. മയക്കു മരുന്നിന്റെ സ്വാധീനത്തിൽ മകന് അക്രമാസക്തനാകാനുള്ള സാധ്യത തിരിച്ചറിഞ്ഞ അർവാരി വീട്ടിലുള്ള മറ്റു മക്കളോടും മരുമക്കളോടും അടുത്തുള്ള വീട്ടിൽ ആ രാത്രി കഴിച്ചുകൂട്ടാൻ പറഞ്ഞു.
അവരെല്ലാം പോയതോടെ നദീം ക്രുദ്ധനായി അൻവാരിയെ പൊതിരെ തല്ലി, മകന്റെ പ്രഹരം ഏറ്റുവാങ്ങിയ അമ്മ അയാൾ ക്ഷീണിതിനാകുന്നതുവരെ കാത്തിരുന്നു. അടിച്ചടിച്ച് നദീം ക്ഷീണിച്ചതോടെ മകനെ അടുത്തുള്ള സ്റ്റീൽ തൂണിൽ ബന്ധിച്ച് ദുപ്പട്ടകൊണ്ട് കഴുത്തുഞെരിച്ച് കൊന്നു. നേരം പുലർന്ന് മക്കളും മരുമക്കളും വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകന്റെ മൃതദേഹത്തിനടുത്ത് തേങ്ങികരയുന്ന അമ്മയേയാണ് കണ്ടത്. മരുമകളെ സംരംക്ഷിക്കാൻ വേണ്ടിയാണ് മകനെ കൊലപെടുത്തിയതെന്ന് അൻവാരി കുറ്റസമ്മതം നടത്തി. ഇന്ത്യൻ പീനൽകോഡിന്റെ 302-ാം വകുപ്പ് അനുസരിച്ച് അൻവാരിക്കെതിരെ പൊലീസ് കേസ് എടുത്തു.